റായ്ഗഡ്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്ലാന്റിൽ വെള്ളം കയറി. പ്ലാന്റിൽ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി.
റായ്ഗഡിലെ പ്ലാന്റിന്റെ സുരക്ഷാമതിൽ തകർന്നതിനെ തുടർന്ന് പ്രളയജലം ശക്തമായി അകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതോടെ പ്ലാന്റിൽ സൂക്ഷിച്ചിരുന്ന ഏകദേശം മൂവായിരത്തോളം സിലിണ്ടറുകൾ പാതാൾഗംഗ പുഴയിലേക്കും സമീപത്തെ കായലിലേക്കും ഒഴുകിപ്പോയെന്നാണ് വിവരം.
ഒഴുകിപ്പോയ സിലിണ്ടറുകളിൽ പാചകവാതകം നിറച്ചവയും ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് അധികൃതർ അറിയിച്ചു. പുഴയിലോ ജലാശയങ്ങളിലോ സിലിണ്ടറുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ കമ്പനിയെയോ അധികൃതരെയോ അറിയിക്കണമെന്ന് റായ്ഗഡ് ജില്ലാ കളക്ടർ കിഷൻ ജാവ്‌ലെ നിർദേശം നൽകി.
സിലിണ്ടറുകളുടെ നിലവിലെ അവസ്ഥയോ അതിൽ ഗ്യാസ് നിറഞ്ഞിട്ടുണ്ടോയെന്നോ വ്യക്തമല്ലാത്തതിനാൽ അവ വീട്ടിലേക്ക് കൊണ്ടുപോകുകയോ ഉപയോഗിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, മുന്നറിയിപ്പുകൾ അവഗണിച്ച് വെള്ളപ്പാച്ചിലിൽ വിവിധയിടങ്ങളിൽ അടിഞ്ഞുകൂടിയ സിലിണ്ടറുകൾ ചിലർ ശേഖരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.




