മലപ്പുറം: പൊന്നാനി ബലാത്സംഗക്കേസിൽ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊന്നാനി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അതിജീവിത നൽകിയ പരാതിയിലാണ് നടപടി. മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഡിവൈ.എസ്.പി. വി.വി. ബെന്നി, അന്നത്തെ പൊന്നാനി സ്റ്റേഷൻ ഹൗസ് ഓഫീസറായ വിനോദ് വലിയാറ്റൂർ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
സുപ്രീംകോടതിയുടെ നിർദേശത്തെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. കോടതിയുടെ നിർദേശപ്രകാരം ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.
2022 ജനുവരിയിലാണ് പരാതിക്ക് ആധാരമായ സംഭവങ്ങൾ നടന്നതെന്നാണ് അതിജീവിതയുടെ പരാതി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതിയുമായി പൊന്നാനി പോലീസിനെ സമീപിച്ചതിന് പിന്നാലെ വീട്ടിലെത്തിയ അന്നത്തെ സി.ഐ. വിനോദ് വലിയാറ്റൂർ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ആരോപണം. തുടർന്ന് ഡിവൈ.എസ്.പി. വി.വി. ബെന്നിയും ആക്രമിച്ചെന്നും, പരാതി നൽകാൻ മലപ്പുറം എസ്.പി.യെ സമീപിച്ചപ്പോൾ സുജിത് ദാസും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു.
അതിജീവിതയുടെ പരാതിയിലെ ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.












