തിരുവനന്തപുരം: കഴക്കൂട്ടം–കാരോട് ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഐടി ജീവനക്കാരായ രണ്ട് സുഹൃത്തുക്കൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ഇവർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ മാറനല്ലൂർ സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെ പാച്ചല്ലൂരിലെ ടോൾ പ്ലാസയ്ക്ക് സമീപത്തായിരുന്നു അപകടം. കഴക്കൂട്ടം യു.എസ്.ടി. ഗ്ലോബൽ ജീവനക്കാരനായ നവീൻ സിബി (25), കഴക്കൂട്ടം കിൻഫ്രയിലെ ഇ.വൈ. ജി.ബി.എസ്. ഇന്ത്യ ലിമിറ്റഡിലെ ജീവനക്കാരി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് മരിച്ചത്. അപകടത്തിന് പിന്നാലെ നിയന്ത്രണം വിട്ട് ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതാണെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ അപകടസ്ഥലം പരിശോധിച്ച അന്വേഷണസംഘത്തിന് ബൈക്കിന്റെ ഹാൻഡിലിൽ കാറിന്റെ പെയിന്റ് പതിഞ്ഞിരുന്നതടക്കമുള്ള അസ്വാഭാവിക തെളിവുകൾ ലഭിച്ചു. ഇതോടെ സംശയം ശക്തമായ പൊലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അന്വേഷണത്തിലാണ് കാർ ഇടിച്ചതിനെ തുടർന്നാണ് ബൈക്ക് നിയന്ത്രണം വിട്ടതെന്ന് വ്യക്തമായത്.
തുടർന്ന് മാറനല്ലൂരിലെ വീട്ടിൽ നിന്നാണ് കാർ ഡ്രൈവർ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്. അപകടം സംഭവിച്ച ശേഷം ഭയന്നതിനാലാണ് വാഹനം നിർത്താതെ പോയതെന്ന് ഇയാൾ പൊലീസിനോട് മൊഴി നൽകിയതായി വിവരം.
അപകടത്തിൽ മൃദുല സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നവീൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണത്തിന് കീഴടങ്ങി. ഇടിയുടെ ആഘാതത്തിൽ മൃദുല മീറ്ററുകളോളം തെറിച്ചുവീണതായും അന്വേഷണത്തിൽ കണ്ടെത്തി.
എറണാകുളം മുളവൂർ ഈസ്റ്റ് വാഴപ്പിള്ളി നിരപ്പിൽ വലിയവീട്ടിൽ പറമ്പിൽ സിബി ജോസഫിന്റെയും ശാലിനിയുടെയും മകനാണ് നവീൻ. സഹോദരി: നവ്യ സിബി. ഇടുക്കി തൊടുപുഴ കരിങ്കുന്നം മ്രാല അരികുപുറത്ത് ഉമ്മൻ വർഗീസിന്റെയും സജി ഉമ്മന്റെയും മകളാണ് മൃദുല ആൻ ഉമ്മൻ. സഹോദരങ്ങൾ: മഹിമ മറിയാൻ ഉമ്മൻ, മേഘ സൂസൻ ഉമ്മൻ.




