തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചില സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലും തീരദേശ മേഖലയിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഗുജറാത്ത് തീരം മുതൽ മധ്യകേരള തീരം വരെ രൂപപ്പെട്ട ന്യൂനമർദ പാത്തിയുടെ സ്വാധീനമാണ് മഴ ശക്തമാകാൻ കാരണം. ജൂലൈ 13 വരെ കേരളത്തിലും മാഹിയിലും ഇടത്തരം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചിലയിടങ്ങളിൽ ഇടത്തരം മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഡൽഹിയിൽ ഓറഞ്ച് അലർട്ട് തുടരുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും മഴക്കെടുതിയിൽ മരണസംഖ്യ ഉയരുകയാണ്. പുനെയിൽ കെട്ടിടം തകർന്ന സംഭവത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.




