മലപ്പുറം: മലപ്പുറം ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം നാലുദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തി. മമ്പാട് സ്വദേശിയായ യാഷിക്കിന്റെ മൃതദേഹമാണ് എടവണ്ണ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഓടായിക്കൽ പാലത്തിന് താഴെവെച്ച് യാഷിക് ഒഴുക്കിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ വിവിധ ഏജൻസികൾ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രി ഉൾപ്പെടെ ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചും തെരച്ചിൽ തുടർന്നു.
ഇന്ന് പുലർച്ചെ വീണ്ടും ആരംഭിച്ച തെരച്ചിലിനിടെയാണ് എടവണ്ണ പാലം ഭാഗത്ത് മൃതദേഹം അടിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കരയ്ക്കെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കനത്ത മഴയിൽ ഒഴുകിയെത്തിയ മരത്തടികൾ പിടിക്കാൻ സുഹൃത്തുക്കൾക്കൊപ്പം പുഴയിലിറങ്ങിയപ്പോഴാണ് യാഷിക് അപകടത്തിൽപ്പെട്ടത്. മരത്തടികൾ കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ ഒഴുക്കിൽപ്പെട്ടത്.
തിരുവാലി, നിലമ്പൂർ ഫയർഫോഴ്സ് യൂണിറ്റുകൾ, ഇആർഎഫ് പ്രവർത്തകർ എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു തെരച്ചിൽ നടത്തിയത്.













