പട്‌ന: ബിഹാറിലെ ബങ്കിപൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ ബിജെപി മാറ്റി. അഭിഷേക് കുമാർ സിന്‍ഹയ്ക്ക് പകരം നീരജ് കുമാർ സിന്‍ഹയെയാണ് പുതിയ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മൂന്നാം ദിവസമാണ് അപ്രതീക്ഷിതമായ മാറ്റം.
കുടുംബപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഭിഷേക് കുമാർ സിന്‍ഹ ഇന്ന് രാവിലെ നാമനിർദേശ പത്രിക പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നീരജ് കുമാർ സിന്‍ഹയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
ബിജെപി ദേശീയ അധ്യക്ഷനായിരുന്ന നിതിൻ നബീൻ രാജ്യസഭാംഗമായതോടെയാണ് ബങ്കിപൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. നിതിൻ നബീന്റെ അടുത്ത അനുയായിയായ അഭിഷേക് കുമാർ സിന്‍ഹ മണ്ഡലത്തിൽ നേരത്തെ തന്നെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പാർട്ടി പ്രവർത്തകരുമായി യോഗങ്ങൾ നടത്തുകയും മുതിർന്ന നേതാക്കളിൽ നിന്ന് പിന്തുണ നേടുകയും ചെയ്ത ശേഷമാണ് പിന്മാറ്റം.
2006 മുതൽ ബിജെപിയിൽ പ്രവർത്തിച്ചുവരുന്ന നേതാവാണ് പുതിയ സ്ഥാനാർത്ഥിയായ നീരജ് കുമാർ സിന്‍ഹ.
അതേസമയം, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻസുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ ആദ്യമായി മത്സരിക്കുന്ന തെരഞ്ഞെടുപ്പാണ് ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതിൻ നബീൻ പരാജയപ്പെടുത്തിയ രേഖാ ഗുപ്തയാണ് ആർജെഡിയുടെ സ്ഥാനാർത്ഥി. മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് സാധ്യത.




