തിരുവനന്തപുരം: ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ കാരണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് അന്വേഷണ ചുമതല.
ജിയോളജിസ്റ്റ് ഡോ. സി.പി. രാജേന്ദ്രൻ, എക്കോളജിസ്റ്റ് ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി ഐ.എഫ്.എസ്., പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ദുരന്തത്തിന് കാരണമായ സാഹചര്യങ്ങൾ, കരാർ കമ്പനി കരാർ വ്യവസ്ഥകൾ ലംഘിച്ചോയെന്നത്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ സമിതി പരിശോധിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. തുരങ്കപാത പദ്ധതിയുടെ തുടർനടപടികളിൽ ഈ റിപ്പോർട്ട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ധനസഹായമായി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
ഇതിനിടെ, മണ്ണിടിച്ചിലിൽ കാണാതായ ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയ്ക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസവും തുടരുകയാണ്. രണ്ടാം സോണിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ഇവിടെ നിന്നാണ് മൃതദേഹം ലഭിക്കാൻ കൂടുതൽ സാധ്യതയെന്നാണ് രക്ഷാപ്രവർത്തക സംഘത്തിന്റെ വിലയിരുത്തൽ. നിലവിൽ പ്രദേശത്ത് കാലാവസ്ഥ അനുകൂലമാണ്. ദുരന്തത്തിൽ ഇതുവരെ ഏഴുപേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.


