തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് റൂറൽ എസ്.പിക്ക് പരാതി നൽകി. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിതിൻ ഭാസ്‌കർ പ്രതികരിച്ചത്. കാഫിർ സ്ക്രീൻഷോട്ട് പത്ത് പേരെങ്കിലും അയച്ചതായി തെളിയിക്കാൻ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജിതിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ നൽകിയ സ്വീകരണവുമായി ബന്ധപ്പെട്ട് വടകര പൊലീസ് ജിതിനെ ഒന്നാം പ്രതിയാക്കി രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാരിനെയും പൊലീസിനെയും വെല്ലുവിളിച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്.
തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിന് വേണ്ടി തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെ പ്രചാരണം നടത്തിയിരുന്നുവെന്നും ആ ഗ്രൂപ്പിൽ ഏകദേശം 250 പേർ ഉണ്ടായിരുന്നുവെന്നും ജിതിൻ ഭാസ്‌കർ പറഞ്ഞിരുന്നു. താൻ 200 പേർക്ക് സ്ക്രീൻഷോട്ട് അയച്ചെന്ന ആരോപണം തെളിയിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് പ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടതായി ജിതിന്റെ റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതിനാൽ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഡാറ്റ വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നും ഫോൺ സംസ്ഥാന ഫോറൻസിക് വിഭാഗത്തിന് അയക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചതിൽ ജിതിൻ ഭാസ്‌കറിനോ അദ്ദേഹത്തിന്റെ സഹായിക്കോ പങ്കുണ്ടാകാമെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണ സംഘം ആരോപിച്ചിരുന്നു.


