തൃശൂര്‍: തൃശൂർ തളിക്കുളം സ്‌നേഹതീരം പാർക്കിന് വടക്കുഭാഗത്തെ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ ഉദുവാംപെട്ടി മെയിൻ റോഡ് സ്വദേശിയായ ഷൺമുഖത്തിന്റെ മകൻ തമിളകൻ (27) ആണ് മരിച്ചത്.
കോയമ്പത്തൂരിൽ നിന്ന് ബൈക്കുകളിലായി കടൽ കാണാനെത്തിയ 13 അംഗ സംഘത്തിലെ ഒരാളായിരുന്നു തമിളകൻ. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ കടപ്പുറത്തെത്തിയ സംഘത്തിൽ നിന്ന് നാല് പേർ കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ തീരക്കടലിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് തമിളകൻ മുങ്ങിപ്പോകുകയായിരുന്നു.
വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസും നാട്ടിക അഗ്നിരക്ഷാസേനയും അഴിക്കോട് തീരദേശ പൊലീസും ചേർന്ന് തിരച്ചിൽ നടത്തി. ചാവക്കാട് ഡെപ്യൂട്ടി തഹസിൽദാർ പി.വി. ഫൈസലും തളിക്കുളം സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ഒ.എസ്. സുഗന്ധിയും സ്ഥലത്തെത്തി.
അഴിക്കോട് തീരദേശ പൊലീസിന്റെ ബോട്ടുപയോഗിച്ചുള്ള തെരച്ചിലിനിടെ, അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം അര കിലോമീറ്റർ തെക്കുഭാഗത്ത് വൈകിട്ട് അഞ്ചോടെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
തമിളകൻ കോയമ്പത്തൂരിലെ ഒരു ഇരുചക്രവാഹന വർക്ക്‌ഷോപ്പിൽ മെക്കാനിക്കായിരുന്നു. അമ്മ: അയ്യമ്മാൾ. രണ്ട് സഹോദരങ്ങളുണ്ട്. പ്രദേശത്ത് മുന്നറിയിപ്പുകൾ അവഗണിച്ച് കടലിന്റെ സ്വഭാവം മനസ്സിലാക്കാതെ കുളിക്കാനിറങ്ങുന്നതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.













