തിരുവനന്തപുരം: കോവിഡ് കാലത്ത് നടപ്പാക്കിയ ബ്രേക്ക് ദി ചെയിൻ പദ്ധതിയിലെ ക്രമക്കേടുകളിൽ സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടി വേണമെന്ന് ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട്.
പദ്ധതിയുടെ ചെലവുകൾക്ക് ആവശ്യമായ മുഴുവൻ ബില്ലുകളും രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ഇടപാടുകൾക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചില്ലെന്നും പദ്ധതി നടപ്പാക്കാൻ സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയുള്ള സർക്കാർ ഉത്തരവുകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സാനിറ്റൈസർ, മാസ്ക് എന്നിവ നിർമിക്കുന്നതിനായി സർക്കാർ അനുമതിയില്ലാതെ 33 ലക്ഷം രൂപ മുൻകൂറായി നൽകിയതായും പരിശോധനയിൽ കണ്ടെത്തി. ബില്ലുകളിൽ വ്യക്തതയില്ലെന്നും സ്പോൺസർഷിപ്പായി ലഭിച്ച സാധനങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
ടെൻഡർ നടപടികൾ പാലിക്കാതെയാണ് ചില വാങ്ങലുകൾ നടത്തിയതെന്നും ധനകാര്യ വിഭാഗം വ്യക്തമാക്കി. ഡോ. മുഹമ്മദ് അഷീലിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹത്തിനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
കോവിഡ് വ്യാപനം തടയുന്നതിനായി കേരളത്തിൽ നടപ്പാക്കിയ പ്രധാന പദ്ധതികളിലൊന്നായിരുന്നു ബ്രേക്ക് ദി ചെയിൻ. സാമൂഹ്യ സുരക്ഷാ മിഷൻ വഴിയാണ് പദ്ധതി നടപ്പാക്കിയത്. അന്ന് ഡോ. മുഹമ്മദ് അഷീലായിരുന്നു എക്സിക്യൂട്ടീവ് ഡയറക്ടർ.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സുതാര്യത കുറവുണ്ടായിരുന്നുവെന്നാണ് പരിശോധനാ റിപ്പോർട്ടിലെ കണ്ടെത്തൽ. നേരത്തെ അക്കൗണ്ടന്റ് ജനറൽ നടത്തിയ പരിശോധനയിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ധനകാര്യ വിഭാഗം വിശദമായ പരിശോധന നടത്തിയത്.



