കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒമ്പതുവയസുകാരൻ മരിച്ചു. ബേഡകം സ്വദേശി അഷ്റഫ്–ബുഷറ ദമ്പതികളുടെ മകൻ ഇയാസാണ് മരിച്ചത്.
ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തത്. ശസ്ത്രക്രിയയ്ക്കിടെ കുട്ടിക്ക് ഹൃദയാഘാതമുണ്ടായെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്.
എന്നാൽ കുട്ടിയുടെ മരണശേഷമാണ് ആശുപത്രി അധികൃതർ വിവരം അറിയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടെന്ന സംശയം ഉയർത്തിയ ബന്ധുക്കൾ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ബന്ധപ്പെട്ട അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദമായ പ്രതികരണം ലഭ്യമായിട്ടില്ല.


