കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ സ്വന്തം പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ഇന്നത്തെ വിദ്യാഭ്യാസമുള്ള സ്ത്രീകൾക്ക് സ്വന്തം സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അറിവും സ്വാതന്ത്ര്യവും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.
വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. വിവാഹത്തിനായി ചെലവഴിക്കുന്ന തുക ഇരു കുടുംബങ്ങളുടെയും പൊതുചെലവായി കണക്കാക്കേണ്ടതാണെന്നും അതിനാൽ ആ തുക ഭാര്യയ്ക്കോ ഭർത്താവിനോ തിരികെ നൽകാൻ ഉത്തരവിടാനാകില്ലെന്നും കോടതി പറഞ്ഞു.
മൂവാറ്റുപുഴ കുടുംബക്കോടതി വിധിച്ച നഷ്ടപരിഹാര തുക ചോദ്യം ചെയ്ത് ഭർത്താവും കുടുംബാംഗങ്ങളും നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, എ.കെ. പ്രീത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്. വിവാഹനിശ്ചയ സമയത്ത് നൽകിയ 5 ലക്ഷം രൂപയും 80 പവൻ സ്വർണവും വിവാഹച്ചെലവായി നൽകിയ 6,89,350 രൂപയും യുവതിക്ക് തിരികെ നൽകണമെന്നായിരുന്നു കുടുംബക്കോടതിയുടെ ഉത്തരവ്.
വിവാഹനിശ്ചയ ദിവസം 5 ലക്ഷം രൂപ നൽകിയതിന് തെളിവുള്ളതിനാൽ ആ തുക തിരികെ നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ, വിവാഹസമയത്ത് യുവതിക്ക് 80 പവൻ സ്വർണം ഉണ്ടായിരുന്നതായി രേഖകളിൽ തെളിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി. ഇതിൽ ഭർത്താവ് പണയം വെക്കുന്നതിനായി 30 പവൻ സ്വർണം വാങ്ങിയതായി തെളിവുണ്ടെന്നും അത് തിരികെ നൽകണമെന്നും കോടതി ഉത്തരവിട്ടു.
അതേസമയം, വിവാഹച്ചെലവായി ചെലവഴിച്ച തുക തിരികെ നൽകണമെന്ന കുടുംബക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കുടുംബക്കോടതി വിധിയിൽ ഭാഗികമായ മാറ്റം വരുത്തിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.




