ജയ്പൂർ: ക്ലാസ് മുറിയിൽ നിന്ന് 500 രൂപ നഷ്ടപ്പെട്ട സംഭവത്തെ തുടർന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന പരാതിയിൽ രാജസ്ഥാനിലെ ഒരു സർക്കാർ സ്കൂളിലെ മുതിർന്ന അധ്യാപികയെ സസ്പെൻഡ് ചെയ്തു. സവായ് മധോപൂർ ജില്ലയിലെ ലിവാലി ഗ്രാമത്തിലെ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സരസ്വതി മീനയ്ക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
സംഭവത്തെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിദ്യാർത്ഥിനികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന ആരോപണത്തിന് തെളിവില്ലെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പണം കാണാതായതിനെ തുടർന്ന് ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികളുടെ ബാഗുകൾ മാത്രമാണ് പരിശോധിച്ചതെന്നും, അധ്യാപികയുടെ നിർദേശപ്രകാരം ചില വിദ്യാർത്ഥികളാണ് പരിശോധന നടത്തിയതെന്നും ചീഫ് ഡിസ്ട്രിക്റ്റ് എഡ്യൂക്കേഷൻ ഓഫീസർ മീന കുമാരി ലസാരിയ വ്യക്തമാക്കി.
അധ്യാപിക നേരിട്ട് ആരെയും പരിശോധിച്ചിട്ടില്ലെന്നും വിദ്യാർത്ഥികളും ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നിരുന്നാലും, സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ സാഹചര്യത്തിലാണ് അധ്യാപികയെ സസ്പെൻഡ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


