പാരീസ്: ഭേദമാക്കാനാകാത്ത ഗുരുതര രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന പ്രായപൂർത്തിയായവർക്ക് കർശന വ്യവസ്ഥകളോടെ അസിസ്റ്റഡ് ഡൈയിങ് അനുവദിക്കുന്ന ബില്ലിന് ഫ്രാൻസിന്റെ ദേശീയ അസംബ്ലി അന്തിമ അംഗീകാരം നൽകി. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ 2023-ൽ പ്രഖ്യാപിച്ച ദയാവധ നിയമനിർമാണത്തിലെ നിർണായക ഘട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്.
സെനറ്റ് ബില്ലിനെ എതിർത്തിരുന്നെങ്കിലും ഫ്രഞ്ച് നിയമപ്രകാരം അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ദേശീയ അസംബ്ലിക്കാണ്. എന്നാൽ ബിൽ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഭരണഘടനാസമിതിയുടെ പരിശോധനയും അംഗീകാരവും പൂർത്തിയാകണം.
പുതിയ നിയമപ്രകാരം, ഡോക്ടറുടെ നിർദേശപ്രകാരം രോഗിക്ക് ജീവൻ അവസാനിപ്പിക്കുന്നതിനുള്ള മരുന്ന് സ്വയം സ്വീകരിക്കാം. 18 വയസ്സ് പൂർത്തിയായ ഫ്രഞ്ച് പൗരന്മാർക്കും നിയമപരമായി ഫ്രാൻസിൽ താമസിക്കുന്നവർക്കുമാണ് ഈ നിയമം ബാധകമാകുക. അപേക്ഷ രോഗി സ്വന്തം ഇഷ്ടപ്രകാരം തന്നെ സമർപ്പിക്കണം. ഗുരുതര മാനസിക രോഗങ്ങളോ അൽസ്ഹൈമേഴ്‌സ് പോലുള്ള ഓർമ്മനഷ്ട രോഗങ്ങളോ ഉള്ളവർക്ക് ഈ നിയമത്തിന്റെ പരിധിയിൽ ആനുകൂല്യം ലഭിക്കില്ല.
അപേക്ഷ ലഭിച്ചാൽ 15 ദിവസത്തിനകം ആരോഗ്യവിദഗ്ധർ അത് പരിശോധിച്ച് തീരുമാനമെടുക്കും. അനുമതി ലഭിച്ചാൽ രോഗിക്ക് വീട്ടിലോ ആരോഗ്യസ്ഥാപനത്തിലോ ബന്ധുക്കളുടെ സാന്നിധ്യത്തിൽ മരുന്ന് സ്വീകരിക്കാം. ഡോക്ടറോ നഴ്സോ സമീപത്തുണ്ടാകണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും ഫ്രാൻസിന്റെ ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഹിക്കും.
നിലവിൽ മരണാസന്നരായ രോഗികൾക്ക് ഡീപ്പ് സെഡേഷൻ മാത്രമാണ് ഫ്രാൻസിൽ അനുവദിച്ചിരുന്നത്. അസിസ്റ്റഡ് ഡൈയിങ്ങിനോ ദയാവധത്തിനോ നിയമപരമായ അനുമതിയില്ലാത്തതിനാൽ നിരവധി ഫ്രഞ്ച് പൗരന്മാർ ഇതിനായി അയൽരാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്നു.
2023-ലെ സർവേകളിൽ ഫ്രാൻസിലെ ഭൂരിഭാഗം ജനങ്ങളും അസിസ്റ്റഡ് ഡൈയിങ് നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ചതായി കണ്ടെത്തിയിരുന്നു. അതേസമയം, ഈ നിയമം പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സാമൂഹിക സമ്മർദം സൃഷ്ടിക്കാനിടയുണ്ടെന്ന ആശങ്ക ഉയർത്തി മത-സാമൂഹിക സംഘടനകൾ ശക്തമായ എതിർപ്പ് തുടരുകയാണ്.


