കൊച്ചി: സുസ്ഥിര വികസനവും സമഗ്രമായ സാമൂഹിക ക്ഷേമവും ലക്ഷ്യമിട്ട് മുത്തൂറ്റ് ഫിനാൻസ് 2026-27 സാമ്പത്തിക വർഷത്തെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിലേക്ക് 174.03 കോടി രൂപ വകയിരുത്തി. 2025-26 സാമ്പത്തിക വർഷം സി.എസ്.ആർ പ്രവർത്തനങ്ങൾക്കായി 106.42 കോടി രൂപയാണ് കമ്പനി ചിലവഴിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിർമ്മാണം, ഉപജീവന സഹായം, കായികം തുടങ്ങിയ മേഖലകളിലൂടെ രാജ്യത്തുടനീളം ഏകദേശം 33.7 ലക്ഷം ഗുണഭോക്താക്കൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിച്ചത്.
വിദ്യാഭ്യാസ മേഖലയ്ക്ക് കൈത്താങ്ങായ മുത്തൂറ്റ് എം. ജോർജ്ജ് എക്സലൻസ് അവാർഡ്, മുത്തൂറ്റ് എം. ജോർജ്ജ് ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ്, മുത്തൂറ്റ് ശിക്ഷാ ജ്യോതി തുടങ്ങിയ പദ്ധതികളിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 11,900-ഓളം വിദ്യാർത്ഥികൾക്ക് സഹായം നൽകി. മുത്തൂറ്റ് സ്നേഹാശ്രയ ഉൾപ്പടെയുള്ള ആരോഗ്യ പദ്ധതികളിലൂടെ ഒരു ലക്ഷത്തിലധികം ആളുകൾക്ക് മെഡിക്കൽ ഔട്ട്രീച്ച് പ്രോഗ്രാമുകൾ, പുനരധിവാസ സഹായം, ചികിത്സാ സൗകര്യങ്ങൾ ഉൾപ്പടെയുള്ള ആരോഗ്യ സംരക്ഷണ പരിപാടികൾ ലഭ്യമാക്കി. ദുരന്തബാധിതർക്കും നിർധന കുടുംബങ്ങൾക്കും സുരക്ഷിതമായ പാർപ്പിടം ഒരുക്കുന്നതിനുള്ള മുത്തൂറ്റ് ആഷിയാന ഭവന പദ്ധതി പ്രകാരം 2018 മുതൽ ഇതുവരെ 270-ലധികം വീടുകളും നിർമ്മിച്ച് നൽകിയിട്ടുണ്ട്.
കായിക മേഖലയ്ക്കുള്ള പിന്തുണയായി ഹർഡ്ലർ കിരൺ കെ, സൈക്ലിസ്റ്റ് ശ്രീനാഥ് ലക്ഷ്മികാന്ത്, റോളർ സ്കേറ്റർ എ.എ അബ്ന, അന്താരാഷ്ട്ര സ്വർണ്ണ മെഡൽ ജേതാവായ ഭിന്നശേഷി താരം സിനി കെ. സെബാസ്റ്റ്യൻ തുടങ്ങിയ വളർന്നു വരുന്ന കായിക പ്രതിഭകളെയും കമ്പനി സ്പോൺസർ ചെയ്യുന്നുണ്ട്.
മുത്തൂറ്റ് സൗണ്ട്സ്കേപ്പ് പദ്ധതിയിലൂടെ കേരളം, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ 267 കുട്ടികൾക്കാണ് പ്രയോജനം ലഭിച്ചത്. ജയിൽ അന്തേവാസികളുടെ മാനസിക ഉല്ലാസത്തിനായി റേഡിയോ പർവാസ് എന്ന ഇൻ-ഹൗസ് റേഡിയോ പ്ലാറ്റ്‌ഫോം, മത്സ്യത്തൊഴിലാളി വനിതകൾക്കായി ബോക്സ് ഓഫ് ഹോപ്പ്, തമിഴ്നാട്ടിലെ തീരദേശ മേഖലയ്ക്ക് മാരിടൈം സേഫ്റ്റി പ്രോഗ്രാം, ആദിവാസി-പിന്നോക്ക വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകുന്ന പെഡൽ ഫോർ പ്രോഗ്രസ്, ഒഡീഷയിലെ ഗോത്രമേഖലയിൽ ജീവിതശൈലീ രോഗനിർണ്ണയത്തിനായുള്ള ആശ കിരൺ സൊസൈറ്റി പ്രോഗ്രാം തുടങ്ങിയവയും വിജയകരമായി തുടരുന്നു.













