തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ ആരോഗ്യവകുപ്പ് തീരുമാനം. ഡോക്ടർമാർ ഒഴികെയുള്ള ജീവനക്കാർക്കാണ് താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്നത്.
ആശുപത്രി ജീവനക്കാരുടെ മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പാളിച്ചകൾ, പൊതുജനങ്ങളോടുള്ള തൃപ്തികരമല്ലാത്ത ഇടപെടൽ എന്നിവ സംബന്ധിച്ച് രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും പരാതികൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പരിശീലനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, മോഡൽ ആശുപത്രികൾ, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് പരിശീലനം നൽകുക.
മെഡിക്കൽ കോളേജ് ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനായി ഓരോ ജില്ലയിലെയും സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്ന് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് മാസ്റ്റർ ട്രെയിനർമാരായി പരിശീലിപ്പിക്കും. അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിംഗ് സെന്റർ മുഖേനയാണ് ഇവർക്കുള്ള പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കിയവർ അതത് സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് പരിശീലനം നൽകും.
മറ്റ് ആശുപത്രികളിലെ മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മുഖേന നടത്തും. ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം പത്ത് പേരടങ്ങുന്ന ബാച്ചുകളായാണ് പത്തുദിവസത്തെ പരിശീലനം സംഘടിപ്പിക്കുക.
അർഹരായ എല്ലാ ജീവനക്കാരും രണ്ട് മാസത്തിനകം പരിശീലനം പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. രോഗികളുമായും സന്ദർശകരുമായും ആദ്യം ഇടപഴകുന്ന സുരക്ഷാ ജീവനക്കാർക്ക് പരിശീലനത്തിൽ പ്രത്യേക പരിഗണന നൽകും.
താൽക്കാലിക, കരാർ, ഔട്ട്‌സോഴ്‌സിംഗ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സുരക്ഷാ ജീവനക്കാരും നിർബന്ധമായും പരിശീലനം പൂർത്തിയാക്കണം. പരിശീലനം പൂർത്തിയാക്കാത്ത സുരക്ഷാ ജീവനക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.


