ന്യൂഡൽഹി: ജന്തർ മന്തറിൽ നിരാഹാര സമരം തുടരുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്‌കെയ്‌ക്കെതിരെ കയ്യേറ്റശ്രമം. സമരവേദിയിൽ പ്രവർത്തകരോട് സംസാരിച്ചുനിൽക്കുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്നെത്തിയ ഒരു സ്ത്രീ അഭിജീതിന്റെ മുഖത്തേക്ക് മഷി ഒഴിച്ചത്.
സംഭവത്തിന് പിന്നാലെ സമരപ്രവർത്തകർ സ്ത്രീയെ തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പൊലീസ് ഇടപെട്ട് സ്ത്രീയെ സ്ഥലത്തുനിന്ന് നീക്കി. പൊലീസ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളും നടന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള സോനം വാങ്ചുക്കിനെ ഉടൻ ഡിസ്ചാർജ് ചെയ്ത് കുടുംബം നിർദേശിക്കുന്ന ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ. ആഗ്‌മോ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് അവർ സഫ്ദർജംഗ് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് കത്ത് നൽകി. കുടുംബത്തിന്റെ അനുമതിയില്ലാതെ വാങ്ചുക്കിന് മരുന്നോ ഭക്ഷണമോ നൽകരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സോനം വാങ്ചുക്കിന്റെ അറസ്റ്റിനെതിരെ വിവിധ സംഘടനകൾ ജന്തർ മന്തറിൽ പ്രതിഷേധം ശക്തമാക്കുകയാണ്. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി നിരാഹാര സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും ജന്തർ മന്തറിലെ സമരവേദിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എസ്.എഫ്.ഐ, ഐസ ഉൾപ്പെടെയുള്ള ഇടത് വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിൽ പങ്കുചേരുകയാണ്.
പുലര്‍ച്ചെ സമര വേദിയിലേക്ക് ഇരച്ചെത്തിയ പൊലീസ് നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്യുകയും സമരക്കാരോട് ജന്തര്‍ മന്തര്‍ ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഭിജീത് ദീപ്‌കെയ്‌ക്കെതിരായ കയ്യേറ്റശ്രമം അരങ്ങേറിയത്.



