കൊച്ചി: ബലാത്സംഗത്തിനിരയായ 14 വയസുകാരിയുടെ 28 ആഴ്ച പ്രായമായ ഗർഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകി. ഗർഭസ്ഥ ശിശുവിന്റെ അതിജീവന സാധ്യതയും ആരോഗ്യസങ്കീർണതകളും മെഡിക്കൽ ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും, ഇരയുടെ പ്രായവും ഗർഭം തുടരാൻ വിസമ്മതിച്ചതും പരിഗണിച്ചാണ് കോടതി അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്.
ഇരയും പിതാവും രേഖാമൂലം സമ്മതം നൽകുന്ന മുറയ്ക്ക് ഗർഭഛിദ്രത്തിനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.
ഗർഭഛിദ്രത്തിന് ശേഷം കുഞ്ഞ് ജീവനോടെ ജനിക്കുകയാണെങ്കിൽ ആവശ്യമായ നവജാത ശിശു ചികിത്സ ഉറപ്പാക്കണമെന്നും, ഇരയ്ക്ക് കുഞ്ഞിനെ ഏറ്റെടുക്കാൻ താൽപര്യമില്ലെങ്കിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം സർക്കാർ അംഗീകൃത ശിശു സംരക്ഷണ കേന്ദ്രത്തിനോ ദത്തെടുക്കൽ ഏജൻസിക്കോ കൈമാറാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കുഞ്ഞ് അതിജീവിക്കാത്ത സാഹചര്യമുണ്ടായാൽ കേസിലെ അന്വേഷണത്തിനും വിചാരണയ്ക്കുമായി ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള മെഡിക്കൽ തെളിവുകൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും, ഭ്രൂണത്തിന്റെ കലകളും രക്തസാമ്പിളുകളും സുരക്ഷിതമായി സൂക്ഷിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. ഇരയുടെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.















