കൊച്ചി: പെരുമ്പാവൂർ എംഎൽഎ മനോജ് മൂത്തേടന്റെ പേഴ്‌സണൽ അസിസ്റ്റന്റാണെന്ന് വ്യാജമായി പരിചയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് മറ്റൊരാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കായി ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള എംഎൽഎയുടെ നാട്ടിലെ ഒരു സ്ത്രീക്ക് സാമ്പത്തിക സഹായം വേണമെന്ന പേരിൽ എംസി റോഡ് സിഗ്നൽ ജംഗ്ഷന് സമീപത്തെ ലോട്ടറിക്കട ഉടമ സജിത്തിനെ ‘സുരേഷ്’ എന്ന് പരിചയപ്പെടുത്തിയയാൾ ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുകയായിരുന്നു.
ആദ്യം 1,000 രൂപ ആവശ്യപ്പെട്ടെങ്കിലും 500 രൂപ മാത്രമേ നൽകാനാകൂവെന്ന് സജിത്ത് അറിയിച്ചു. തുടർന്ന് ആളെ നേരിട്ട് അയയ്ക്കാമെന്ന് വിളിച്ചയാൾ പറഞ്ഞപ്പോൾ ഗൂഗിൾ പേ വഴി പണം അയയ്ക്കാമെന്നും അതിനായി ഫോൺ നമ്പർ നൽകണമെന്നും സജിത്ത് ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ട ശേഷമാണ് ഫോൺ നമ്പർ കൈമാറിയത്.
ഇതോടെ സംശയം തോന്നിയ സജിത്ത് മുൻ നഗരസഭാധ്യക്ഷൻ പോൾ പാത്തിക്കലിനെയും കൗൺസിലർ കെ.സി. അരുൺ കുമാറിനെയും വിവരം അറിയിച്ചു. തുടർന്ന് എംഎൽഎ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പണം വാങ്ങാനെത്തിയ ഗോപാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ‘സുരേഷ്’ എന്നയാളുടെ നിർദേശപ്രകാരമാണ് പണം വാങ്ങാൻ എത്തിയതെന്ന് ഇയാൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. തുടർന്ന് കേസെടുത്ത് ഇയാളെ വിട്ടയച്ചു.
‘സുരേഷ്’ എന്ന പേരിൽ തന്റെ ഓഫീസിൽ പേഴ്‌സണൽ അസിസ്റ്റന്റോ മറ്റ് ജീവനക്കാരോ ഇല്ലെന്ന് എംഎൽഎ മനോജ് മൂത്തേടൻ വ്യക്തമാക്കി. ഫാസ് ഓഡിറ്റോറിയത്തിന് സമീപത്തെ ഒരു ഭക്ഷണശാലയിലും സമാനരീതിയിൽ പണം തട്ടാൻ ശ്രമം നടന്നതായി വിവരം ലഭിച്ചതായും കൂടുതൽ പരാതികൾ ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.




