തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം എസ്ഐടി ശക്തമാക്കി. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിഎസ്സി ആസ്ഥാനത്ത് പരിശോധന നടത്തി. കമ്പ്യൂട്ടറുകളും പരീക്ഷയുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറുകളുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഐടി വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. ഇത് നാലാം തവണയാണ് എസ്ഐടി സംഘം പിഎസ്സി ആസ്ഥാനത്ത് എത്തുന്നത്.
അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഈ മാസം 25നകം ഡിജിപിക്ക് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നേരത്തെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ ഉൾപ്പെടെ എസ്ഐടി പരിശോധന നടത്തിയിരുന്നു. പരീക്ഷാ രേഖകൾ പരിശോധിക്കുകയും ഉദ്യോഗാർഥികളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് വീണ്ടും പരിശോധന നടത്തുന്നത്. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് ആഭ്യന്തര വിജിലൻസ് സംഘം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടും ഇന്ന് ആഭ്യന്തര വകുപ്പിന് കൈമാറും.
ആസൂത്രണ ബോർഡ് ചീഫ്, കെഎഎസ് പരീക്ഷകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടർന്നാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. എസ്പി സക്കറിയ മാത്യു, ഡിവൈഎസ്പി ജി. അജയ് നാഖ് എന്നിവരും സംഘത്തിലുണ്ട്.




