കോഴിക്കോട്: വഖഫ് നിയമവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്.വൈ.എസ്. ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി. സമുദായ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് ആവശ്യമായ ജാഗ്രതയും ഇടപെടലും നടത്തിയില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
വഖഫ് നിയമം നടപ്പാക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം വലിയ വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് സഖാഫിയുടെ പ്രതികരണം. മുഖ്യമന്ത്രി വി.ഡി. സതീശന്റെയും യുഡിഎഫ് സർക്കാരിന്റെയും നിലപാടിന് പുറമെ, വിഷയത്തിൽ ശക്തമായി ഇടപെടേണ്ട ഉത്തരവാദിത്വം മുസ്ലിം ലീഗിനുണ്ടായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കാലത്ത് ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ മുസ്ലിം ലീഗ് സ്വീകരിച്ച മൗനത്തിന് സമാനമായ സമീപനമാണ് ഇപ്പോഴും ഉണ്ടായതെന്നും സഖാഫി വിമർശിച്ചു. ഹൈക്കോടതിയിലെ നടപടികളിലും ലീഗ് നിശബ്ദത പാലിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
കേന്ദ്ര വഖഫ് നിയമത്തിനെതിരെ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കുമെന്ന പ്രതീക്ഷ സമുദായത്തിനുണ്ടായിരുന്നുവെന്നും, എന്നാൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ കേന്ദ്ര നിയമത്തെ അനുകൂലിച്ചതോടെ ആ പ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വഖഫ് നിയമത്തിനെതിരെ വിവിധ മുസ്ലിം സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സമസ്ത എ.പി. വിഭാഗം നേതാവ് കൂടിയായ റഹ്‌മത്തുള്ള സഖാഫി മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.











