കൊച്ചി: നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കൊച്ചിയിൽ നടന്ന പരിപാടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റാപ്പർ വേടൻ പങ്കെടുത്ത പനമ്പള്ളി നഗറിലെ പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ടാണ് നടപടി.
വേടന്റെ മാനേജർ വിഗ്നേഷിനെയും കണ്ടാലറിയാവുന്ന 99 പേരെയും പ്രതികളാക്കിയാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസ് എടുത്തത്. പൊലീസിന്റെ മുൻകൂർ അനുമതിയില്ലാതെ പരിപാടി നടത്തിയെന്നാണ് കേസ്.
ജൂലൈ 22-ന് ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കൊച്ചിയിൽ ‘പാട്ടും പ്രതിഷേധവും’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. റാപ്പർമാരായ വേടനും ഗബ്രിയും പരിപാടിക്ക് നേതൃത്വം നൽകി.
പരിപാടിയിൽ സംസാരിച്ച വേടൻ, നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ മോശം വിദ്യാഭ്യാസ സംവിധാനത്തിനെതിരെയും സർക്കാരിന്റെ നയങ്ങൾക്കെതിരെയുമാണ് പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥി സമരത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെയും വേടൻ വിമർശിച്ചു. ഇത്തരം ആക്രമണങ്ങളെ ഭയക്കാതെ പ്രതിഷേധം തുടരണമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരായ എൻ. എസ്. മാധവൻ, കെ. ആർ. മീര, നടൻ ജോജു ജോർജ്, സംവിധായകൻ ആഷിഖ് അബു, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരും കൊച്ചിയിൽ നടന്ന ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തു.











