ആലപ്പുഴ: കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ വനിതാ സഹപ്രവർത്തകയെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും നേരിട്ടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ.
ആരോപണവിധേയനായ ശ്രീജിത്തിനെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ കേന്ദ്രത്തിലെ വനിതാ ജൂനിയർ ക്ലർക്കിന്റെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് അറിഞ്ഞ ശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് പൊലീസ് കണ്ടെത്തി പിടികൂടുകയായിരുന്നു.
പ്രതിക്കെതിരെ മുമ്പും സമാന കേസുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ കേസിലും പൊതുമുതൽ നശീകരണ നിരോധന നിയമപ്രകാരമുള്ള കേസും ഇയാൾക്കെതിരെ നിലവിലുണ്ട്. മാന്നാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മറ്റൊരു ആരോഗ്യ കേന്ദ്രത്തിൽ സഹപ്രവർത്തകരെ അസഭ്യം പറഞ്ഞ സംഭവത്തിലും കേസുണ്ട്. കുത്തിയതോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




