കൊച്ചി: സംസ്ഥാനത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൺലൈൻ ടാക്സി ഡ്രൈവർമാർ നടത്തിവന്ന സമരം ഭാഗികമായി പിൻവലിച്ചു. പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായ കേരള സവാരി, റാപ്പിഡോ എന്നീ പ്ലാറ്റ്ഫോമുകളിൽ ഡ്രൈവർമാർ സർവീസ് പുനരാരംഭിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാത്ത യൂബർ, ഒല പ്ലാറ്റ്ഫോമുകൾക്കെതിരായ ബഹിഷ്‌കരണം തുടരുമെന്നും സമരസമിതി വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിനായി സർക്കാർ, ഓൺലൈൻ ടാക്സി കമ്പനികൾ, ട്രേഡ് യൂണിയനുകൾ എന്നിവരുടെ സംയുക്ത യോഗം ഉടൻ വിളിക്കണമെന്ന് സമരനേതാക്കൾ ആവശ്യപ്പെട്ടു. ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്ന സമഗ്ര നിയമനിർമാണം സർക്കാർ കൊണ്ടുവരണമെന്നും ഗിഗ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി.) സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി. സൻജിത്ത് ആവശ്യപ്പെട്ടു.
സമരം പൂർണമായി പിൻവലിച്ചെന്ന തരത്തിൽ വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രചരിപ്പിച്ച് തൊഴിലാളികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ യൂബർ ശ്രമിക്കുന്നുവെന്നും ഓൾ കേരള ഓൺലൈൻ ഡ്രൈവേഴ്സ് യൂണിയൻ അലയൻസ് ആരോപിച്ചു. തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സംഘടന വ്യക്തമാക്കി.
11 ആവശ്യങ്ങൾ ഉന്നയിച്ചാണ് ഓൺലൈൻ ടാക്സി ഡ്രൈവർമാർ സമരം ആരംഭിച്ചത്. കമ്പനികളുടെ ഉയർന്ന കമ്മീഷൻ, ഇന്ധനവില വർധനവിന് അനുസരിച്ചുള്ള നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്സി നിരോധനം, തൊഴിൽസുരക്ഷ ഉറപ്പാക്കൽ, മുൻകൂട്ടി അറിയിക്കാതെ ഡ്രൈവർമാരെ പ്ലാറ്റ്ഫോമിൽ നിന്ന് ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കൽ, ഏകീകൃത നിരക്ക് നടപ്പാക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെച്ചത്.




