ന്യൂഡൽഹി: അസം മന്ത്രിയുടെ മകൾ വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്ത സംഭവത്തിന്റെ പേരിൽ മന്ത്രിയെ അധിക്ഷേപിക്കുകയോ ലക്ഷ്യമിടുകയോ ചെയ്യരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഗുവാഹത്തിയിൽ നടന്ന നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി പ്രതിഷേധത്തിൽ അസം കാബിനറ്റ് മന്ത്രിയും അസം ഗണ പരിഷത് (എജിപി) നേതാവുമായ കേശബ് മഹന്തയുടെ മകൾ പങ്കെടുത്തതോടെയാണ് സംഭവം ചർച്ചയായത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ നടപടി ആവശ്യപ്പെട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുമാണ് ഗുവാഹത്തിയിലെ ചാച്ചലിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും വിദ്യാർഥി സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തെ തുടർന്ന് കേശബ് മഹന്തയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രായപൂർത്തിയായ മക്കളുടെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളുടെയും പ്രവർത്തനങ്ങളുടെയും പേരിൽ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
“മക്കൾ പ്രായപൂർത്തിയായാൽ അവരുടെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം മാതാപിതാക്കൾക്ക് മേൽ ചുമത്തരുത്. നാളെ എന്റെ മകൻ അഭിഭാഷകനായി എനിക്ക് ഇഷ്ടമില്ലാത്തവർക്കുവേണ്ടി ഹാജരായേക്കാം. മകൾ പറഞ്ഞ കാര്യങ്ങളോട് എനിക്ക് യോജിപ്പില്ല. പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചതിൽ വിഷമമുണ്ട്. അടുത്ത് കാണുമ്പോൾ ഇക്കാര്യം അവളുമായി സംസാരിക്കും. എന്നാൽ അതിന്റെ പേരിൽ പിതാവിനെ എന്തിന് വേട്ടയാടണം?” എന്ന് മുഖ്യമന്ത്രി പറഞ്ഞു.


