കോയമ്പത്തൂർ: കോയമ്പത്തൂരിൽ 14 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് കാലിൽ വെടിവച്ച് പിടികൂടി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടിയുതിർത്തത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശികളായ സന്തോഷ് (24), തവാസി (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് പെൺകുട്ടിയെ ഇരുചക്രവാഹനത്തിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി കോയമ്പത്തൂർ ഓൾ വുമൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കാഞ്ചികോണംപാളയത്തിന് സമീപത്തെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കേസിലെ തെളിവെടുപ്പിന്റെ ഭാഗമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച അരിവാൾ കണ്ടെടുക്കുന്നതിനായി ഇൻസ്‌പെക്ടർ സ്വർണ്ണവല്ലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തവാസിയെ സംഭവസ്ഥലത്തെത്തിച്ചു. ഇതിനിടെ ഒളിപ്പിച്ചുവച്ചിരുന്ന അരിവാൾ ഉപയോഗിച്ച് തവാസി ഇൻസ്‌പെക്ടർ സ്വർണ്ണവല്ലിയെ ആക്രമിച്ചു. ആക്രമണത്തിൽ ഇൻസ്‌പെക്ടർക്ക് പരിക്കേറ്റു.
തുടർന്ന് വീണ്ടും ആക്രമിക്കാൻ ശ്രമിച്ച പ്രതിക്ക് നേരെ കൂടെയുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ ചിലമ്പരശൻ വെടിയുതിർക്കുകയായിരുന്നു. കാലിൽ വെടിയേറ്റ് തവാസി നിലത്തുവീണതോടെ പൊലീസ് ഇയാളെ പിടികൂടി. പരിക്കേറ്റ ഇൻസ്‌പെക്ടർ സ്വർണ്ണവല്ലിയെയും തവാസിയെയും കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.


