കണ്ണൂർ: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി എസ്.സി./എസ്.ടി. കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായിരുന്ന റാമിനെ പ്രൊഡക്ഷൻ വാറണ്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
കൂടുതൽ അന്വേഷണം നടത്താൻ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. കസ്റ്റഡിയിൽ ലഭിച്ച ശേഷം അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റാമിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിന് മുമ്പ് ഈ മാസം 20-ന് കീഴടങ്ങാൻ എത്തുന്നതിനിടെ കുടകിൽ നിന്ന് ക്രൈംബ്രാഞ്ച് റാമിനെ പിടികൂടിയിരുന്നു. എന്നാൽ നിയമനടപടികൾ പാലിക്കാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി അറസ്റ്റ് റദ്ദാക്കി റാമിനെ വിട്ടയച്ചിരുന്നു.
തുടർന്ന് വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുകയും വ്യാഴാഴ്ച കോടതി അനുമതി നൽകുകയും ചെയ്തു. കോടതിയുടെ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ റാം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായിരുന്നു.
അതേസമയം, റാമിനെ ആദ്യം അറസ്റ്റ് ചെയ്തെങ്കിലും കോടതി വിട്ടയച്ച സംഭവത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. ഇതിനെത്തുടർന്ന് അന്വേഷണസംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് ഐ.ജി. അജീത ബേഗത്തിന് അന്വേഷണച്ചുമതല നൽകി. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ പ്രത്യേക അന്വേഷണസംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.












