ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ 26-കാരിയായ ഇന്ത്യൻ വംശജ വെടിയേറ്റ് മരിച്ചു. നവ്നീത് കൗറാണ് കൊല്ലപ്പെട്ടത്. ഹംബർവുഡ് ബുലെവാർഡിനും റെക്സ്ഡെയിൽ ബുലെവാർഡിനും ഇടയിലായിരുന്നു സംഭവം.
വെടിയേറ്റ യുവതിക്ക് അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ബ്രാംപ്ടൺ സ്വദേശിയായ 37-കാരൻ ശരൺജീത് സിങ്ങിനെ ടൊറന്റോ പോലീസ് അറസ്റ്റ് ചെയ്തു.
ദൃക്സാക്ഷികളുടെ മൊഴിപ്രകാരം, പ്രതി യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് വെടിയുതിർന്നത്. തുടർന്ന് ഇയാൾ തോക്കുമായി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് പോലീസ് പിടികൂടി. കേസിൽ ടൊറന്റോ പോലീസിന്റെ ഹോമിസൈഡ് വിഭാഗം അന്വേഷണം തുടരുകയാണ്.
കൊലപാതകം ആസൂത്രിതമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവിൽ മറ്റാരെയും കേസിൽ പ്രതിചേർത്തിട്ടില്ലെന്നും ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തി ശരൺജീത് സിങ്ങിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈവശമുള്ളവർ അന്വേഷണസംഘത്തെ അറിയിക്കണമെന്നും ടൊറന്റോ പോലീസ് അഭ്യർഥിച്ചു.



