കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ സംസ്ഥാന സർക്കാരിൽ നിന്ന് വീണ്ടും തേടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആവശ്യപ്പെട്ട രേഖകൾ ലഭിക്കാതിരുന്നതിനെ തുടർന്നാണ് പുതിയ നീക്കം.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും മുൻ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസും ഉൾപ്പെടെയുള്ളവരുടെ പങ്ക് കേന്ദ്രീകരിച്ചാണ് ഇനി അന്വേഷണം മുന്നോട്ടുപോകുന്നത്. കേസിലെ ഏഴാം പ്രതിയായിരുന്നെങ്കിലും സിബിഐ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ ശിവശങ്കറുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ശിവശങ്കർ ഉൾപ്പെടെയുള്ളവർക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ് സിബിഐയുടെ നീക്കം.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉൾപ്പെടെ ആറ് പ്രതികൾക്കെതിരെയായിരുന്നു സിബിഐ ആദ്യം കുറ്റപത്രം സമർപ്പിച്ചത്. പ്രളയബാധിതർക്കായി ഫ്ലാറ്റുകൾ നിർമിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 21 കോടി രൂപയുടെ സഹായത്തിൽ നിന്ന് നാല് കോടി രൂപ കമ്മീഷൻ ഇനത്തിൽ തട്ടിയെടുത്തുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
വിദേശ സംഭാവന സ്വീകരിക്കുന്നതിൽ ചട്ടലംഘനം നടന്നതായും ടെൻഡർ നടപടികൾ പാലിക്കാതെ യൂണിടെക് കമ്പനിക്ക് നിർമാണ കരാർ നൽകിയതിൽ അഴിമതിയുണ്ടായതായുമുള്ള പരാതിയിലാണ് അന്വേഷണം നടന്നത്. ഈ കേസിലാണ് ആദ്യഘട്ട കുറ്റപത്രം എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ചത്.
കുറ്റപത്രപ്രകാരം, യൂണിടെക് ഉടമ സന്തോഷ് ഈപ്പൻ അഞ്ച് കോടി രൂപ അനധികൃതമായി കൈപ്പറ്റിയതായും ചൂണ്ടിക്കാട്ടുന്നു. സന്തോഷ് ഈപ്പനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥാപനമായ സെയ്ൻ വെഞ്ചേഴ്സ് രണ്ടാം പ്രതിയും ലൈഫ് മിഷൻ മൂന്നാം പ്രതിയുമാണ്. നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതികളായ സന്ദീപ് നായർ, സ്വപ്ന സുരേഷ്, സരിത് എന്നിവരും കേസിലെ മറ്റ് പ്രതികളാണ്.











