ബംഗളൂരു: കർണാടകയിലെ കോളജുകളിൽ എച്ച്ഐവി പരിശോധന നിർബന്ധമാക്കിയെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തള്ളി കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി. സംസ്ഥാനത്തെ 7,000 കോളജ് വിദ്യാർത്ഥികൾക്ക് എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു എന്ന മാധ്യമ റിപ്പോർട്ടുകളും സൊസൈറ്റി പൂർണ്ണമായി തള്ളി. ഔദ്യോഗിക കണക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണ് ഇത്തരമൊരു വാർത്ത പ്രചരിക്കാൻ ഇടയാക്കിയതെന്ന് ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സൊസൈറ്റി വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ മാധ്യമങ്ങൾ ഔദ്യോഗിക വിശദീകരണം പ്രസിദ്ധീകരിക്കണമെന്നും കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
കോളജ് വിദ്യാർഥികളിലും പൊതുജനങ്ങളിലും എച്ച്ഐവി പ്രതിരോധത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി എട്ട് മാസം നീണ്ടുനിൽക്കുന്ന ‘റെഡ് റിബൺ ബോധവൽക്കരണ പ്രചാരണത്തിന്റെ’ ഭാഗമായി ‘മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ’ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് breakfreeindia.org എന്ന വെബ്‌സൈറ്റ് വഴി ‘എച്ച്ഐവി സെൽഫ് റിസ്ക് അസസ്മെന്റ് QR കോഡ്’ സ്കാൻ ചെയ്ത് സ്വന്തം രോഗസാധ്യത വിലയിരുത്താം.
ചികിത്സാ വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണ് വിദ്യാർത്ഥികൾക്ക് രോഗബാധയുണ്ടെന്ന തരത്തിൽ പ്രചരിക്കാൻ കാരണം. 2004 മുതൽ 18-നും 35-നും ഇടയിൽ പ്രായമുള്ള 39,028 പേർ ആന്റിറെട്രോവൈറൽ തെറാപ്പി (ART) ചികിത്സ സ്വീകരിക്കുന്നുണ്ട്. എന്നാൽ ഈ കണക്കിനെയാണ് 7,000 കോളജ് വിദ്യാർഥികൾക്ക് രോഗബാധയുണ്ടെന്ന രീതിയിൽ തെറ്റായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.



