തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് അനുകൂലമായി ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ അതൃപ്തി രേഖപ്പെടുത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രീയമായി പ്രത്യാഘാതമുള്ള വിഷയത്തിൽ മന്ത്രിയുടെ അറിവില്ലാതെ സർക്കുലർ പുറത്തിറക്കിയത് വീഴ്ചയാണെന്നാണ് വിലയിരുത്തൽ.
ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥയാണ് മന്ത്രിയെ അറിയിക്കാതെ സർക്കുലർ നൽകിയതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രി നിർദേശം നൽകി. കൗൺസിലർ സ്ഥാനം നിലനിർത്താൻ സുഗതന്റെ അവധി അപേക്ഷ വോട്ടെടുപ്പിലൂടെ അംഗീകരിക്കാമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നുവെന്ന് തിരുവനന്തപുരം മേയർ വി.വി രാജേഷ് നേരത്തെ പറഞ്ഞിരുന്നു.
കാപ്പാ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന ആർ. സുഗതന് ആറുമാസത്തെ അവധിയാണ് തിരുവനന്തപുരം നഗരസഭാ കൗൺസിൽ അനുവദിച്ചത്. രണ്ട് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് അപേക്ഷ പാസായത്. കോൺഗ്രസ് വിമതനായ സുധീഷും സുഗതനെ പിന്തുണച്ചിരുന്നു.
സുഗതനെതിരായ നടപടി രാഷ്ട്രീയ നീക്കമാണെന്നും വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയതെന്നും സുധീഷ് പ്രതികരിച്ചു. നല്ല കാര്യങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും കേസിൽ ഉൾപ്പെട്ടതിന്റെ പേരിൽ ഒരാളെ മാറ്റിനിർത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സുഗതന് അവധി അനുവദിച്ചതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്ലക്കാർഡുകളുമായി കൗൺസിൽ ഹാളിലെത്തിയ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു.
സുഗതന് അവധി അനുവദിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോൺഗ്രസ് കൗൺസിലർ കെ.എസ് ശബരീനാഥൻ ചോദിച്ചു. വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് യുഡിഎഫ് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിക്ക് പരാതി നൽകി.
മേയറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഐഎം കൗൺസിലർ എസ്.പി ദീപക് ആരോപിച്ചു. കോർപ്പറേഷൻ സെക്രട്ടറിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും കൗൺസിലിൽ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.




