തിരുവനന്തപുരം:’കള്ളൻ വിജയൻ’ എന്ന തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ദേശാഭിമാനി ദിനപത്രത്തിൽ അച്ചടക്കനടപടി ശക്തമാക്കി. വാരാന്തപ്പതിപ്പിന്റെ എഡിറ്ററായിരുന്ന കെ.ആർ. അജയനോട് രാജിവെക്കുകയോ അവധിയെടുക്കുകയോ ചെയ്യണമെന്ന് ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ വാക്കാൽ നിർദേശിച്ചതായാണ് വിവരം.
വിവാദം ഉയർന്നതിനെ തുടർന്ന് കെ.ആർ. അജയനെ നേരത്തേ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. എന്നാൽ, വിഷയത്തിൽ ഔദ്യോഗിക വിശദീകരണം നൽകാനോ വിവാദം അംഗീകരിക്കാനോ ദേശാഭിമാനി നേതൃത്വമോ സി.പി.എം നേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ല.
പുല്ലമ്പാറയിലെ നാടകപ്രവർത്തകനായ കള്ളൻ വിജയനെക്കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ടാണ് എഡിറ്റോറിയൽ ബോർഡിൽ അഭിപ്രായഭിന്നത ഉടലെടുത്തത്. തലക്കെട്ട് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാത്തതും തുടർന്ന് വിഷയം പൊതുചർച്ചയായതുമാണ് അജയനെ ചുമതലയിൽ നിന്ന് മാറ്റാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന് പകരം ചീഫ് ന്യൂസ് എഡിറ്റർ ടി. ചന്ദ്രമോഹനാണ് വാരാന്തപ്പതിപ്പിന്റെ ചുമതല നൽകിയത്.
പുല്ലമ്പാറയിലെ നാടകപ്രവർത്തകനെക്കുറിച്ചുള്ള ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് തന്നെയാണ് ഉചിതമെന്ന നിലപാടാണ് കെ.ആർ. അജയൻ സ്വീകരിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. എഡിറ്റോറിയൽ വിഭാഗത്തിലെ തർക്കത്തിന്റെയും റസിഡന്റ് എഡിറ്റർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന്റെയും മറുപടിയിലും അദ്ദേഹം ഇതേ നിലപാട് ആവർത്തിച്ചതായും വിവരമുണ്ട്.
വിവാദത്തെ തുടർന്ന് പത്രത്തിന്റെ കമ്പ്യൂട്ടർ വിഭാഗത്തിന്റെ സഹായത്തോടെ കെ.ആർ. അജയൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ഉൾപ്പെടെ പരിശോധിച്ചതായും റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.













