കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി. ഹൈക്കോടതിയിൽ. ഇ.ഡി. അന്വേഷണത്തെ തടസപ്പെടുത്താനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുമുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്നാണ് അന്വേഷണ ഏജൻസിയുടെ വാദം.
പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണം പ്രകോപനത്തിന്റെ ഫലമല്ലെന്നും മുൻകൂട്ടി ആലോചിച്ച് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കുനേരെയുള്ള ആക്രമണത്തെ നിസാരമായി കാണരുതെന്നും ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. എല്ലാ ഹർജികളിലും കക്ഷിചേരാൻ ഇ.ഡി. അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ സി.പി.എം. പ്രവർത്തകർ 60 ദിവസത്തിലേറെയായി ജയിലിൽ കഴിയുകയാണ്. രണ്ട് തവണ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഏഴ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണസംഘം ഭാഗിക കുറ്റപത്രം സമർപ്പിച്ച് സ്വാഭാവിക ജാമ്യം തടയാൻ ശ്രമിക്കുന്നുവെന്നും പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മെയ് 27-നാണ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ ഇ.ഡി. എട്ട് മണിക്കൂറിലേറെ നീണ്ട പരിശോധന നടത്തിയത്. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന. പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പ്രവർത്തകർ വളഞ്ഞ് കല്ലും ഇഷ്ടികയും മരക്കഷണങ്ങളും ഉപയോഗിച്ച് ആക്രമിച്ചെന്നതാണ് കേസ്.




