മലപ്പുറം: സംസ്ഥാനത്ത് ഇന്നലെ രാത്രി അതിശക്തമായ മഴ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. ചില പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അഞ്ചാം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവർഷം അവസാനിക്കുന്നതുവരെ ജാഗ്രത തുടരാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വെള്ളം കയറിയ റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എത്രയും വേഗം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകളുടെ സഹായവും ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
വെള്ളം പൂർണമായും ഇറങ്ങിയ ശേഷമേ മാലിന്യനീക്കം കാര്യക്ഷമമായി നടത്താൻ കഴിയൂ. പ്രദേശത്ത് ഉണ്ടായതും ഒഴുകിയെത്തിയതുമായ മാലിന്യങ്ങൾ നീക്കം ചെയ്ത് വ്യാപാരികളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പുമായി ബന്ധപ്പെട്ട പരാതിയിലും മന്ത്രി പ്രതികരിച്ചു. രാവിലെ തന്നെ സ്ഥലം എംഎൽഎയുമായി സംസാരിച്ചിരുന്നെന്നും ഭക്ഷണം എത്തുന്നതിൽ ചെറിയ കാലതാമസം ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ഭക്ഷണം എത്തിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും കേരളത്തിൽ നിരവധി ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനിടെ ഒരു പരാതി മാത്രം ലഭിച്ചത് സംവിധാനത്തിന്റെ കാര്യക്ഷമതയെയാണ് കാണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പത്തനംതിട്ടയിൽ പ്രതീക്ഷിക്കാനാകാത്ത തരത്തിലുള്ള മഴയാണ് ലഭിച്ചതെന്നും കാലവർഷക്കെടുതിയിൽ നിലവിലുള്ള സഹായധനം തുടരുമെന്നും മന്ത്രി അറിയിച്ചു. വീടുകൾ തകർന്നവർക്കും കൃഷിനാശം സംഭവിച്ചവർക്കും സർക്കാർ സഹായം ലഭ്യമാക്കും. ഇതിനായി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സഹായം വൈകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ആവശ്യമെങ്കിൽ ക്യാമ്പുകൾ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കുട്ടികൾ സുരക്ഷിതമായി വീടുകളിൽ കഴിയണമെന്നതാണ് അവധി നൽകുന്നതിന്റെ ലക്ഷ്യമെന്നും, മലപ്പുറത്ത് രണ്ട് കുട്ടികളുടെ മരണം ഏറെ വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു.




