ചണ്ഡിഗഢ്: ഹരിയാണയിലെ ഫരീദാബാദിൽ കാമുകനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ സത്ന സ്വദേശിയായ അനിത (33) ആണ് സദാഖത്ത് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സദാഖത്ത് അത് വൈകിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ചോദ്യം ചെയ്യലിൽ അനിത സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ജൂലൈ 25-നാണ് സംഭവം നടന്നത്. അനിത താമസിച്ചിരുന്ന അനങ്പൂർ ഗ്രാമത്തിലെ മുറിയിലേക്ക് സദാഖത്തിനെ വിളിച്ചുവരുത്തി മദ്യം നൽകിയ ശേഷം, മദ്യലഹരിയിൽ ഉറങ്ങിക്കിടക്കുമ്പോൾ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മുറി പുറത്തുനിന്ന് പൂട്ടി അനിത സ്ഥലം വിട്ടു.
ഫരീദാബാദിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന അനിതയും സദാഖത്തും നേരത്തെ വിവാഹിതരായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അനിതയെ ഭർത്താവ് ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു.
സദാഖത്തിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ നസാക്കത്ത് അലി നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ജൂലൈ 23-ന് അലിഗഢിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ സദാഖത്ത് പിന്നീട് ഫോണിൽ ലഭ്യമായിരുന്നില്ല.
അനിതയോട് അന്വേഷിച്ചപ്പോൾ സദാഖത്ത് തന്റെ അടുത്ത് വന്നിട്ടില്ലെന്നായിരുന്നു മറുപടി. ഇതിൽ സംശയം തോന്നിയ സഹോദരൻ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനിത താമസിച്ചിരുന്ന വാടക മുറിയിൽ നിന്ന് അഴുകിയ നിലയിൽ സദാഖത്തിന്റെ മൃതദേഹം കണ്ടെത്തി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പരിശോധനയിൽ വ്യക്തമായി. സൂരജ്കുണ്ഡ് പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് വെള്ളിയാഴ്ച രാത്രിയോടെ അനിതയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.




