മലപ്പുറം: പാണക്കാട് മണ്ണിടിച്ചിലിന് കാരണമായ ഭൂമിയിൽ അനധികൃത നിർമാണമോ മണ്ണെടുപ്പോ നടത്തിയിട്ടില്ലെന്ന് ഭൂവുടമ നൗഫൽ കടക്കാടൻ. താൻ ആരുടെയും ബിനാമിയല്ലെന്നും മണ്ണിടിച്ചിൽ ഉണ്ടായത് സ്വന്തം സ്ഥലത്താണെന്നും നൗഫൽ വ്യക്തമാക്കി.
രണ്ട് വർഷം മുൻപ് വടകര സ്വദേശിയിൽ നിന്നാണ് സ്ഥലം വാങ്ങിയതെന്നും, 50 സെന്റ് സ്ഥലത്ത് കാർ സർവീസ് സെന്റർ ആരംഭിക്കാനായിരുന്നു പദ്ധതിയെന്നും നൗഫൽ പറഞ്ഞു. മഴ ശക്തമായതിനെ തുടർന്ന് മണ്ണെടുപ്പ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ തന്നെ പ്രവർത്തനം അവസാനിപ്പിച്ചെന്നും, അധികൃതരുടെ നിർദേശപ്രകാരമാണ് മണ്ണെടുപ്പ് നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉന്നതന്റെ ബിനാമിയാണെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, നിർമാണം നിർത്തിവെക്കാൻ നഗരസഭയിൽ നിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും നൗഫൽ പറഞ്ഞു. ആളുകളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ തുടർനിർമാണത്തെക്കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കുന്നിൻ മുകളിലെ ഇങ്കൽ സിറ്റി ഭാഗത്ത് വെള്ളം കെട്ടിനിന്നത് മണ്ണിടിച്ചിലിന് കാരണമായോ എന്ന സംശയമുണ്ടെന്നും നൗഫൽ പറഞ്ഞു. സംഭവിച്ചത് പ്രകൃതിദുരന്തമാണെന്നാണ് കരുതുന്നതെന്നും, പ്രീമിയം ആയുർവേദ റിസോർട്ട് നിർമാണം സംബന്ധിച്ച് യാതൊരു പദ്ധതിയും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമി നൗഫൽ കടക്കാടന്റെയും ബിസിനസ് പങ്കാളിയായ സലീമിന്റെ മാതാവ് സി.പി. മറിയുമ്മയുടെയും പേരിലാണ് വാങ്ങിയിരിക്കുന്നത്. അതേസമയം, കണ്ണമംഗലത്ത് നേരത്തെ ക്വാറി പ്രവർത്തിച്ചിരുന്നതായി സലീം സമ്മതിച്ചു. എന്നാൽ ക്വാറിയുമായി ബന്ധപ്പെട്ട പരാതികൾ അടിസ്ഥാനരഹിതമാണെന്നും, നിലവിൽ ക്വാറി പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് പ്രദേശത്ത് അനധികൃതമായി പാറ പൊട്ടിക്കലോ മണ്ണെടുപ്പോ നടത്തിയിട്ടില്ലെന്നും സലീം വ്യക്തമാക്കി. സംഭവത്തിൽ അധികൃതരുടെ പരിശോധന തുടരുകയാണ്.




