കണ്ണൂർ: പയ്യന്നൂരിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 7,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച ലോറിയും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ലോറിയുടെ അടിഭാഗത്ത് പ്രത്യേകമായി തയ്യാറാക്കിയ രഹസ്യ അറകളിലാണ് 200 കന്നാസുകളിലായി സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. പരിശോധനയ്ക്കിടെയാണ് ഇത് എക്സൈസ് സംഘം കണ്ടെത്തിയത്.
മംഗളൂരുവിൽ നിന്നാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. വരാനിരിക്കുന്ന ഓണക്കാലം ലക്ഷ്യമിട്ട് വ്യാജമദ്യ നിർമാണത്തിനായാണ് ഇത്രയും വലിയ അളവിൽ സ്പിരിറ്റ് കടത്താൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.




