ന്യൂഡൽഹി: നാഗ്പുരിൽ പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ 20-കാരനായ ആകാശ് മാധവ് പഖ്റെയെ പൊലീസ് അറസ്റ്റ് ചെയ്തു. 16 വയസുകാരിയായ പെൺകുട്ടിയെ രണ്ട് ദിവസത്തോളം തടഞ്ഞുവെച്ച് പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
നാഗ്പുരിലെ ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥന്റെ മകളാണ് കേസിലെ ഇര. ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് പെൺകുട്ടി പ്രതിയുമായി പരിചയപ്പെട്ടത്. ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിനിടെ പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ആകാശുമായുള്ള ബന്ധം കണ്ടെത്തിയത്. താണെ സ്വദേശിയായ ആകാശ് നാഗ്പുരിൽ വാടക ഫ്ലാറ്റിലായിരുന്നു താമസം. പൊലീസിന്റെ നിർദേശപ്രകാരം പ്രതിയുടെ കുടുംബം ഫോണിൽ ബന്ധപ്പെട്ടതോടെ, പെൺകുട്ടിയെ വീട്ടിൽ വിളിച്ച് താൻ സുരക്ഷിതയാണെന്ന് അറിയിക്കാൻ പ്രതി ആവശ്യപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി.
ആ ഫോൺകോൾ പിന്തുടർന്നും ഫ്ലാറ്റിലേക്ക് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത വിവരങ്ങൾ പരിശോധിച്ചുമാണ് പൊലീസ് പ്രതിയുടെ താമസസ്ഥലം കണ്ടെത്തിയത്. ഡെലിവറി ജീവനക്കാരനൊപ്പം ഫ്ലാറ്റിലെത്തിയ പൊലീസ് വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു.
ഫ്ലാറ്റിനുള്ളിൽ ഗുരുതര പരിക്കുകളോടെ കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
കേസിൽ മറ്റ് ആരെങ്കിലും പങ്കുണ്ടോയെന്നും, സമാന രീതിയിലുള്ള മറ്റ് കുറ്റകൃത്യങ്ങളിൽ പ്രതിക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, പെൺകുട്ടി സ്വമേധയാ പ്രതിയുടെ ഫ്ലാറ്റിലെത്തിയതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.




