ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ എൻടിഎ ഓഫീസിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടായതായി സിബിഐ കണ്ടെത്തി. ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
എൻടിഎ ഓഫീസിൽ നിന്ന് വിഷയ വിദഗ്ധർ വിവിധ മാർഗങ്ങളിലൂടെ ചോദ്യങ്ങൾ ചോർത്തിയതായാണ് സിബിഐയുടെ കണ്ടെത്തൽ. ചോദ്യപേപ്പർ തയ്യാറാക്കുന്ന അതീവ രഹസ്യ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിദഗ്ധരെ കൃത്യമായി പരിശോധിച്ചിരുന്നില്ലെന്നും, സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക കൺട്രോൾ റൂം പോലും സജ്ജീകരിച്ചിരുന്നില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
ചോദ്യപേപ്പർ തയ്യാറാക്കുന്നതിനിടെ വിദഗ്ധർക്ക് നൽകിയ റഫ് പേപ്പറുകളിൽ ചോദ്യങ്ങൾ എഴുതി പുറത്തേക്ക് കൊണ്ടുപോയതായും അന്വേഷണത്തിൽ കണ്ടെത്തി. മൂന്ന് വിഷയങ്ങളിലെ വിദഗ്ധർക്കെതിരെയാണ് പ്രധാന കണ്ടെത്തലുകൾ.
എൻടിഎ നിയമിച്ച വിദഗ്ധരായ ബോട്ടണി വിഭാഗത്തിലെ മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ധൻ പ്രഹ്ലാദ് വിത്തൽറാവു കുൽക്കർണി, ഫിസിക്സ് വിദഗ്ധയായ മനീഷ സഞ്ജയ് ഹവൽദാർ എന്നിവരെയാണ് സിബിഐ പ്രതികളാക്കിയിരിക്കുന്നത്.
കെമിസ്ട്രി വിഭാഗത്തിലെ പ്രതിയായ പി.വി. കുൽക്കർണി റഫ് പേപ്പറിൽ ചോദ്യങ്ങൾ പകർത്തിയതായും 135 ചോദ്യങ്ങൾ ഇയാൾ രേഖപ്പെടുത്തിയതായും സിബിഐ കണ്ടെത്തി. മറ്റ് വിദഗ്ധർ ചോദ്യങ്ങൾ മനഃപാഠമാക്കി പുറത്തുവന്ന് പിന്നീട് അവ പ്രചരിപ്പിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
നീറ്റ് പരീക്ഷയ്ക്ക് ഏറെ മുമ്പ് തന്നെ ചോദ്യപേപ്പർ ചോർച്ച നടന്നതായാണ് സിബിഐയുടെ നിഗമനം. പരീക്ഷാ ചോദ്യങ്ങൾ തയ്യാറാക്കാൻ നിയോഗിച്ച വിഷയ വിദഗ്ധർ തന്നെയാണ് കേസിലെ പ്രധാന പ്രതികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കോച്ചിംഗ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചിലർ പരീക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പുതന്നെ വിഷയ വിദഗ്ധരുമായും ഇടനിലക്കാരുമായും ബന്ധം സ്ഥാപിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. രഹസ്യ പരീക്ഷാ സാമഗ്രികൾ ലഭ്യമാക്കുന്നതിനായി പണമിടപാടുകൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നടത്തിയതായും സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.


