കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവത്തിൽ തിരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കൊല്ലം കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നും തിരച്ചിൽ ശാസ്ത്രീയമായി നടക്കുന്നില്ലെന്നുമാണ് സംഘടനയുടെ ആരോപണം.
പ്രതിഷേധത്തിനിടെ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന് കളക്ടറേറ്റ് വളപ്പിലേക്ക് പ്രവേശിച്ചതോടെ നേരിയ സംഘർഷാവസ്ഥയുണ്ടായി. പ്രധാന കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസിന് ഏറെ നേരം പാടുപെടേണ്ടിവന്നു. ചിന്ത ജെറോം, അരുൺ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഗൗതം കൃഷ്ണയെ കണ്ടെത്താൻ ശാസ്ത്രീയവും വിപുലവുമായ തിരച്ചിൽ നടത്തുക, രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവച്ചത്.
ഏഴ് ദിവസം മുമ്പാണ് നീണ്ടകര അഴിമുഖത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രാധാകൃഷ്ണൻ, രാജീവൻ, ഗൗതം കൃഷ്ണ എന്നിവർ കടലിൽ കാണാതായത്. രാധാകൃഷ്ണന്റെയും രാജീവന്റെയും മൃതദേഹങ്ങൾ പിന്നീട് കണ്ടെത്തിയെങ്കിലും ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഇതുവരെ ഫലം കണ്ടിട്ടില്ല.
ഗൗതം കൃഷ്ണയെ കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അമ്മ രേഷ്മ കഴിഞ്ഞ ദിവസം നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. കൂടുതൽ സജ്ജീകരണങ്ങളോടെ വെള്ളിയാഴ്ച രാവിലെ മുതൽ തിരച്ചിൽ പുനരാരംഭിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് അവർ പ്രതിഷേധം അവസാനിപ്പിച്ചത്.
നാവികസേനയുടെ സഹായം ഫലപ്രദമായി വിനിയോഗിച്ചില്ലെന്നും വ്യോമനിരീക്ഷണം പേരിന് മാത്രമാണെന്നും ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് ഡ്രോൺ പരിശോധന, നാവികസേനയുടെ സഹകരണം, മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശോധന എന്നിവ വെള്ളിയാഴ്ച മുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.




