തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള സ്‌കൂബാ സംഘത്തിന്റെ തിരച്ചിൽ താൽക്കാലികമായി നിർത്തി. കടലിലെ സാഹചര്യം അനുകൂലമല്ലാത്തതിനെ തുടർന്നാണ് നാലംഗ സ്‌കൂബാ സംഘം തിരച്ചിൽ അവസാനിപ്പിച്ചത്.
ഷിജിനെ കാണാതായി ഒമ്പത് ദിവസം പിന്നിട്ട ശേഷമാണ് സ്‌കൂബാ സംഘം തിരച്ചിലിനായി കടലിലിറങ്ങിയത്. ഷിജിന്റെ ബോട്ട് മറിഞ്ഞ സ്ഥലമുൾപ്പെടെയുള്ള മേഖലകളിൽ പരിശോധന നടത്തുമെന്ന് സംഘം അറിയിച്ചിരുന്നു.
അതേസമയം, സ്‌കൂബാ സംഘത്തിന്റെ തിരച്ചിലിൽ അതൃപ്തി രേഖപ്പെടുത്തി ഷിജിന്റെ കുടുംബവും രംഗത്തെത്തി. തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
സ്‌കൂബാ സംഘം എത്തുന്നതിലെ കാലതാമസത്തിലും നേരത്തെ വ്യാപക വിമർശനം ഉയർന്നിരുന്നു. തിരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികളെയും മുങ്ങൽ വിദഗ്ധരെയും ഉൾപ്പെടുത്തി രാവിലെ അഞ്ച് മണി മുതൽ സംയുക്തമായി തിരച്ചിൽ നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്.
എന്നാൽ മത്സ്യത്തൊഴിലാളികൾ എത്തിയിട്ടും സ്‌കൂബാ ടീം അംഗങ്ങൾ സ്ഥലത്ത് എത്തിയില്ലെന്ന് ഷിജിന്റെ ഭാര്യാസഹോദരി സ്റ്റെഫി നേരത്തെ ആരോപിച്ചിരുന്നു. കോസ്റ്റൽ പൊലീസ് പലരെയും ബന്ധപ്പെട്ടെങ്കിലും കടലിൽ ഇറങ്ങാൻ ആരും തയ്യാറായില്ലെന്നും തിരച്ചിൽ വൈകിയതിനെ തുടർന്ന് കുടുംബവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികൾ സ്വന്തം നിലയിൽ തെരച്ചിൽ നടത്തിയെന്നും അവർ പറഞ്ഞിരുന്നു.
പിന്നീട് നാലംഗ സ്‌കൂബാ സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇപ്പോൾ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമായാൽ തിരച്ചിൽ പുനരാരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഷിജിനെ എത്രയും വേഗം കണ്ടെത്തണമെന്ന പ്രതീക്ഷയിലാണ് കുടുംബം.


