തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ഒഡിഷയ്ക്ക് മുകളിലുമായി ന്യൂനമർദം രൂപപ്പെട്ടതിന്റെ സ്വാധീനമാണ് മഴയ്ക്ക് കാരണം. ഓഗസ്റ്റ് എട്ട് മുതൽ 12 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ഓഗസ്റ്റ് എട്ട്, ഒൻപത് തീയതികളിൽ ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒൻപതിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ മഞ്ഞ അലർട്ടാണ്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ഭാഗങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ സുരക്ഷിതമല്ലാത്ത വീടുകളിൽ കഴിയുന്നവർ പ്രത്യേക ശ്രദ്ധ നൽകണം. മഴ ശക്തമാകുന്ന സമയത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണം. നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. ജലാശയങ്ങൾക്ക് മുകളിലുള്ള പാലങ്ങളിൽ നിന്ന് സെൽഫി എടുക്കുന്നതും അപകടകരമായ സ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നതും ഒഴിവാക്കണം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്. സഹായത്തിനായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.
മഴ മുന്നറിയിപ്പുകളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അടിയന്തര ആവശ്യങ്ങൾക്കുള്ള എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണമെന്നും നിർദേശമുണ്ട്.


