കൊച്ചി: സത്യവാങ്മൂലത്തിൽ അഭിഭാഷകന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയതായി ഹൈക്കോടതിയുടെ കണ്ടെത്തൽ. അഭിഭാഷകർ വാഹനങ്ങളിൽ ‘കേരള ഹൈക്കോടതി’ എന്ന ബോർഡ് ഉപയോഗിക്കുന്നതിനെതിരെ മരട് സ്വദേശി എൻ. പ്രകാശ് സമർപ്പിച്ച ഹർജിയിലാണ് സംഭവം.
ഹർജിക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലെ അഭിഭാഷകന്റെ ഒപ്പ് വ്യാജമാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് സത്യവാങ്മൂലം പരിശോധിച്ച കോടതി ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തി.
ഹർജിയിൽ ചില സാങ്കേതിക പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻ. പ്രകാശ് ഹർജി പിൻവലിക്കാൻ അനുമതി തേടിയിരുന്നു. എന്നാൽ സർക്കാർ അഭിഭാഷകൻ ഇതിനെ എതിർത്തു. ഹർജിക്കാരൻ കോടതിയെ കബളിപ്പിച്ചിരിക്കുകയാണെന്നും സത്യവാങ്മൂലത്തിലെ അഭിഭാഷകന്റെ ഒപ്പ് വ്യാജമാണെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടുകയായിരുന്നു.
ഹർജി അപ്ലോഡ് ചെയ്യുന്നതിനിടെയുണ്ടായ അബദ്ധമാണ് സംഭവത്തിന് കാരണമെന്നാണ് ഹർജിക്കാരന്റെ വിശദീകരണം. എന്നാൽ സത്യവാങ്മൂലത്തിൽ ഒപ്പിടുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തിൽ തന്നെയാണെന്ന് അഭിഭാഷകൻ സാക്ഷ്യപ്പെടുത്തുന്നതിനാണ് ഒപ്പിന്റെ പ്രാധാന്യമെന്ന് കോടതി വ്യക്തമാക്കി.
ഹർജി പിൻവലിക്കാൻ അനുവദിക്കാമെങ്കിലും സമാന ആവശ്യവുമായി വീണ്ടും കോടതിയെ സമീപിക്കാൻ അനുമതി നൽകില്ലെന്നും കോടതി വ്യക്തമാക്കി. കൂടുതൽ നടപടികളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും അഡ്വ. എൻ. ആനന്ദിന് ഹർജിക്കാരനെതിരെ നിയമനടപടി സ്വീകരിക്കാമെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ എൻ. പ്രകാശ് നിരവധി കോടതിയലക്ഷ്യ, പൊതുതാൽപര്യ ഹർജികൾ നൽകിയിട്ടുണ്ടെന്നാണ് വിവരം. വഴിതടഞ്ഞുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിൽ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കൾക്ക് കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വന്നിരുന്നു.
ഇത്തരം ഹർജികളിലെ ഒപ്പുകളും വ്യാജമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് അഭിഭാഷകർ. ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തിയാൽ ഹർജികളിലെ തുടർനടപടികൾ ചോദ്യം ചെയ്യപ്പെടുന്നതിനൊപ്പം വ്യാജ ഒപ്പ് രേഖപ്പെടുത്തിയതിന് ക്രിമിനൽ നടപടികളും നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
നേരത്തെ കേരള ഹൈക്കോടതിയിൽ സ്റ്റെനോഗ്രാഫറായി ജോലി ചെയ്തിരുന്നയാളാണ് എൻ. പ്രകാശ്. വിവിധ വിഷയങ്ങളിൽ കോടതിയെ സമീപിച്ച് സ്വയം വാദിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.




