ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ടെത്തി മറുപടി നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ആഭരണങ്ങൾ, സ്വർണം, വെള്ളി, പണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
രാമക്ഷേത്രത്തിന്റെ മേൽനോട്ടത്തിനായി ട്രസ്റ്റിനെ നിയമിച്ചതും ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതും പൂജകൾക്ക് തുടക്കം കുറിച്ചതും കൊടിയേറ്റം നടത്തിയതുമെല്ലാം പ്രധാനമന്ത്രിയാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ട്രസ്റ്റ് അംഗങ്ങളെ തിരഞ്ഞെടുത്തതിലും പ്രധാനമന്ത്രിക്ക് പങ്കുണ്ടായിരുന്നുവെന്നും അതിനാൽ വിഷയത്തിൽ പ്രധാനമന്ത്രി തന്നെ സഭയിലെത്തി മറുപടി നൽകണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഭരണങ്ങൾ, വെള്ളി, സ്വർണം, പണം, സ്വർണക്കട്ടികൾ, സ്വർണത്തിൽ തീർത്ത രാമചരിതമാനസം തുടങ്ങിയവ കാണാതായെന്നാണ് ആരോപണം. സംഭവത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
രാമക്ഷേത്രത്തിലും ശ്രീരാമനിലും വിശ്വസിക്കുന്ന സാധാരണ ജനങ്ങൾ ആരോപണങ്ങളിൽ ആശങ്കാകുലരാണെന്നും അവരുടെ മതവികാരം വ്രണപ്പെട്ടിട്ടുണ്ടെന്നും ഖാർഗെ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി പ്രതിപക്ഷം വിഷയം പാർലമെന്റിൽ ഉന്നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സമാന വിഷയം ഉന്നയിച്ച് സമാജ്‌വാദി പാർട്ടി എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചിരുന്നു.
അതേസമയം, അയോധ്യയിലെ സംഭാവനക്കൊള്ള ആരോപണം അന്വേഷിക്കാൻ പുതിയ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഉത്തർപ്രദേശ് സർക്കാർ ജൂലൈ 27ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേസിൽ ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പണം എവിടെയെല്ലാം പോയി, കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.




