തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി ഗതാഗത മന്ത്രി സി.പി. ജോൺ. ഓഗസ്റ്റ് 12ന് പുലർച്ചെ രണ്ട് മണി മുതൽ സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിക്കും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വിവിധ യൂണിറ്റുകളിൽനിന്ന് കൂടുതൽ ബസുകളും സജ്ജമാക്കിയിട്ടുണ്ട്.
ഗതാഗത മന്ത്രി സി.പി. ജോണിന്റെയും ദേവസ്വം മന്ത്രി കെ. മുരളീധരന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിലെ തീരുമാനപ്രകാരമാണ് കെഎസ്ആർടിസി മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. മുൻവർഷത്തേക്കാൾ കൂടുതൽ വാഹനങ്ങളാണ് ഇത്തവണ സർവീസിനായി ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം അധിക സർവീസുകൾക്കായി 62 ബസുകൾ ഏർപ്പെടുത്തിയിരുന്നെങ്കിൽ ഇത്തവണ ഏകദേശം 100 ബസുകൾ അധികമായി സജ്ജമാക്കിയതായി മന്ത്രി അറിയിച്ചു.
ബലിതർപ്പണ കേന്ദ്രങ്ങളിലെ യാത്രാത്തിരക്ക് നിരീക്ഷിച്ച് ആവശ്യാനുസരണം വാഹനങ്ങൾ ലഭ്യമാക്കുന്നതിനായി ഓരോ കേന്ദ്രത്തിലും പ്രത്യേക സംഘത്തെയും ഉദ്യോഗസ്ഥരെയും കെഎസ്ആർടിസി നിയോഗിച്ചിട്ടുണ്ട്.
തിരുവല്ലം, വർക്കല, ശംഖുമുഖം, വേളി, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം, ചേറ്റമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊല്ലത്തെ തിരുമുല്ലവാരം, ആലുവ, തിരുനാവായ, തിരുനെല്ലി ക്ഷേത്രം തുടങ്ങിയ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്കാണ് കൂടുതൽ സർവീസുകൾ നടത്തുക.
തിരക്ക് വർധിക്കുന്നതിനനുസരിച്ച് സർവീസുകളുടെ എണ്ണം കൂട്ടാനും ആവശ്യമായ സ്ഥലങ്ങളിലേക്ക് ബസുകൾ പുനഃക്രമീകരിച്ച് അയയ്ക്കാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.




