ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ വീണ്ടും പ്രമേയം പാസാക്കി. നീറ്റ് സാമൂഹിക നീതിക്കും സമത്വത്തിനും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രി കെ. അരുൺരാജ് പ്രമേയം അവതരിപ്പിച്ചത്.
ഭരണകക്ഷിയായ ഡി.എം.കെ.യ്ക്കൊപ്പം പ്രതിപക്ഷമായ അണ്ണാ ഡി.എം.കെ., കോൺഗ്രസ്, പി.എം.കെ., ഡി.എം.ഡി.കെ., ഇടതുപാർട്ടികൾ തുടങ്ങിയവയും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ പ്രമേയത്തെ എതിർത്ത ബി.ജെ.പി.യുടെ ഏക എം.എൽ.എ. എം. ഭോജരാജൻ സഭയിൽനിന്ന് ഇറങ്ങിപ്പോയി.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കി പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നതിനാവശ്യമായ കേന്ദ്രനിയമ ഭേദഗതികൾ കൊണ്ടുവരണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. നീറ്റ് സംബന്ധിച്ച സംസ്ഥാനത്തിന്റെ നിലപാട് വീണ്ടും കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമസഭ പ്രമേയം പാസാക്കിയത്.
ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും തമിഴ് മാധ്യമത്തിൽ പഠിക്കുന്നവർക്കും നീറ്റ് പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. പന്ത്രണ്ട് വർഷത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഒരൊറ്റ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നിർണയിക്കുന്നത് വിദ്യാർഥികളിൽ വലിയ മാനസിക സമ്മർദം സൃഷ്ടിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടാൻ വിദ്യാർഥികൾക്ക് ചെലവേറിയ സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും സർക്കാർ ആരോപിച്ചു. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് തുല്യ അവസരം നിഷേധിക്കുന്നുവെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.
എന്നാൽ നീറ്റ് റദ്ദാക്കണമെന്ന ആവശ്യത്തെ ബി.ജെ.പി. ശക്തമായി എതിർത്തു. പരീക്ഷ ഒഴിവാക്കുന്നതിന് പകരം വിദ്യാർഥികൾക്ക് സർക്കാർ തലത്തിൽ കൂടുതൽ സൗജന്യ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുകയാണ് വേണ്ടതെന്ന് എം. ഭോജരാജൻ അഭിപ്രായപ്പെട്ടു. പൊള്ളാച്ചിയിലെ ഒരു സ്കൂളിൽനിന്ന് മാത്രം പത്ത് വിദ്യാർഥികൾ നീറ്റ് വിജയിച്ച സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രമേയത്തിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി. എം.എൽ.എ. സഭയിൽനിന്ന് ഇറങ്ങിപ്പോയത്.
അതേസമയം, 2021ൽ തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കിയ ‘ആന്റി-നീറ്റ്’ ബില്ലിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം വേഗത്തിൽ ലഭ്യമാക്കണമെന്നും നിയമസഭ വീണ്ടും ആവശ്യപ്പെട്ടു. നീറ്റ് സംബന്ധിച്ച തമിഴ്നാടിന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കുന്നതിനൊപ്പം, സംസ്ഥാനത്തിന് മെഡിക്കൽ പ്രവേശനത്തിൽ കൂടുതൽ അധികാരം ലഭിക്കണമെന്ന ആവശ്യവും പ്രമേയത്തിലൂടെ ശക്തമാക്കിയിരിക്കുകയാണ്.




