ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ കണക്കിൽപ്പെടാത്ത നിലയിൽ വൻതോതിൽ പണം കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനാണെന്ന് അന്വേഷണസമിതി. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി തയ്യാറാക്കിയ റിപ്പോർട്ട് ലോക്സഭയിൽ വച്ചു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന ജസ്റ്റിസ് വർമയുടെ ആരോപണവും സമിതി തള്ളി.
2025 മാർച്ച് 14, 15 തീയതികളിലെ രാത്രിയിൽ ന്യൂഡൽഹിയിലെ 30, തുഗ്ലക് ക്രസന്റിലുള്ള ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിലുണ്ടായ തീപിടിത്തമാണ് സംഭവത്തിന് തുടക്കമിട്ടത്. തീ അണയ്ക്കാനെത്തിയ രക്ഷാപ്രവർത്തകർ സ്റ്റോർ റൂമിൽ നിന്ന് വലിയ തോതിൽ 500 രൂപ നോട്ടുകൾ കണ്ടെത്തുകയായിരുന്നു.
കണ്ടെത്തിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ചോ ഉടമസ്ഥാവകാശത്തെക്കുറിച്ചോ തൃപ്തികരമായ വിശദീകരണം നൽകാൻ ജസ്റ്റിസ് വർമയ്ക്ക് കഴിഞ്ഞില്ലെന്ന് അന്വേഷണസമിതി വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജിയിൽ നിന്ന് പ്രതീക്ഷിക്കുന്ന ധാർമിക നിലവാരത്തിന് വിരുദ്ധമായ നടപടികളാണ് ഉണ്ടായതെന്നും സമിതി വിലയിരുത്തി.
തീപിടിത്തത്തിന് പിന്നാലെ പ്രധാന തെളിവായ പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിലും സംരക്ഷിക്കുന്നതിലും ജസ്റ്റിസ് വർമ പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥലം പരിശോധനയ്ക്കായി സീൽ ചെയ്യുന്നതിന് മുമ്പ് ജഡ്ജിയുടെ ജീവനക്കാർ സ്റ്റോർ റൂം വൃത്തിയാക്കുകയും പണം അവിടെ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്തതായി സമിതി കണ്ടെത്തി. ഇത് ജസ്റ്റിസ് വർമയുടെ നിർദേശപ്രകാരമോ അറിവോടെയോ നടന്നതാണെന്നാണ് സമിതിയുടെ വിലയിരുത്തൽ.
അന്വേഷണത്തിലുടനീളം ജസ്റ്റിസ് വർമ നൽകിയ മറുപടികൾ ഒഴിഞ്ഞുമാറുന്നതും അപൂർണവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സ്റ്റോർ റൂമിൽ പണം ഉണ്ടായിരുന്നുവെന്ന വസ്തുത ആദ്യം നിഷേധിച്ച ജസ്റ്റിസ് വർമ, പിന്നീട് വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സാങ്കേതിക വാദങ്ങൾ ഉന്നയിച്ചെന്നും സമിതി കണ്ടെത്തി.
വീഡിയോ തെളിവുകൾ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ പ്രതിരോധ നിലപാട് പൂർണ നിഷേധത്തിൽ നിന്ന് സാങ്കേതിക വിശദീകരണങ്ങളിലേക്ക് മാറിയതായും റിപ്പോർട്ടിൽ പറയുന്നു. ഭരണഘടനാപരമായ പദവി വഹിക്കുന്ന ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്ന സുതാര്യതയ്ക്ക് വിരുദ്ധമായ നിലപാടാണിതെന്നും സമിതി വിലയിരുത്തി.
തുടർന്ന് ജസ്റ്റിസ് വർമ അന്വേഷണ നടപടികളിൽ നിന്ന് പിന്മാറുകയും തന്റെ ഭാഗത്തുനിന്നുള്ള തെളിവുകൾ ഹാജരാക്കാതിരിക്കുകയും ചെയ്തു.
ജസ്റ്റിസ് അരവിന്ദ് കുമാർ, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവർ ഉൾപ്പെട്ട മൂന്നംഗ ഉന്നതതല സമിതിയാണ് അന്വേഷണം നടത്തിയത്.
മൂന്ന് കുറ്റാരോപണങ്ങളും പൂർണമായും തെളിയിക്കപ്പെട്ടതായി സമിതി കണ്ടെത്തിയതോടെ, ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള പാർലമെന്ററി ഇംപീച്ച്മെന്റ് നടപടികൾക്ക് റിപ്പോർട്ട് നിർണായക അടിത്തറയാകുമെന്നാണ് വിലയിരുത്തൽ.




