പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ ബന്ധുവിന്റെ മർദ്ദനമേറ്റ് 45കാരൻ മരിച്ചു. കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ അനിലാണ് മരിച്ചത്. സംഭവത്തിൽ അനിലിന്റെ ജ്യേഷ്ഠന്റെ മകനായ 27കാരൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഒമ്പത് മണിക്ക് ശേഷമാണ് സംഭവം.
സുധീഷിന്റെ പിതാവ് കുളത്തുമണ്ണിൽ നിർമിച്ച വീട്ടിലാണ് അനിൽ താമസിച്ചിരുന്നത്. ഈ വീടുമായി ബന്ധപ്പെട്ട് അനിലും സുധീഷും തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലും പരാതി ലഭിച്ചിരുന്നു.
ഇന്നലെ അനിൽ വീണ്ടും വീട്ടിലെത്തിയതായി അറിഞ്ഞാണ് സുധീഷ് അവിടെയെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അനിലിനെ സുധീഷ് ആക്രമിക്കുകയായിരുന്നു. തലമുടിയിൽ പിടിച്ച് അനിലിനെ ക്രൂരമായി മർദ്ദിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അനിൽ നിലത്ത് വീണുകിടക്കുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് സുധീഷിനെ പിടികൂടി പൊലീസിനെ വിവരം അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ അനിലിനെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുധീഷ് നേരത്തെ പോക്‌സോ കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




