ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്രൂയിസ് ഘട്ടത്തിൽ വിമാനം പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടതായാണ് വിവരം. വിമാനത്തിന്റെ കോക്പിറ്റിൽ പ്രിന്റ് ചെയ്ത മെയിന്റനൻസ് റിപ്പോർട്ട് പ്രകാരം, വിമാനത്തിൽ ഒന്നിലധികം ഹൈഡ്രോളിക് തകരാറുകൾ ഉണ്ടായിരുന്നതായും കണ്ടെത്തി.
ഓഗസ്റ്റ് നാലിനാണ് AI2379 വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. തുടക്കത്തിൽ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതാണ് അപകടസാഹചര്യത്തിന് കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് വിമാനത്തിലുണ്ടായ സാങ്കേതിക തകരാറുകളാണ് സംഭവത്തിന് പിന്നിലെന്ന വിവരങ്ങൾ പുറത്തുവന്നു.
വിമാനത്തിന് ഏകദേശം 300 അടി ഉയരം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ചെറിയ പരിക്കേറ്റ യാത്രക്കാരെയും ജീവനക്കാരെയും മുൻകരുതൽ പരിശോധനയ്ക്കായി വിമാനത്താവളത്തിലെ മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് എയർബസ് A320 NEO വിമാനത്തിലുണ്ടായിരുന്നത്. അതേസമയം, 20 യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരിക്കേറ്റതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
A320 NEO വിമാനത്തിൽ മൂന്ന് വ്യത്യസ്ത ഹൈഡ്രോളിക് സംവിധാനങ്ങളാണുള്ളത്. ഇതിൽ ഒരു സംവിധാനത്തിന് തകരാർ സംഭവിച്ചാലും മറ്റ് രണ്ട് സംവിധാനങ്ങളുടെ സഹായത്തോടെ വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങൾ, ലാൻഡിങ് ഗിയർ, ബ്രേക്കുകൾ എന്നിവ പ്രവർത്തിപ്പിക്കാനാകും.
എന്നാൽ മെയിന്റനൻസ് റിപ്പോർട്ട് പ്രകാരം രാവിലെ 9.32ന് മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും കുറഞ്ഞ മർദ്ദം സംബന്ധിച്ച മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. രണ്ട് ഹൈഡ്രോളിക് റിസർവോയറുകളിലെ ദ്രാവകത്തിന്റെ അളവും കുറവായിരുന്നു. ഹൈഡ്രോളിക് സംവിധാനങ്ങളിലും ഫ്ലൈറ്റ് കൺട്രോൾ സംവിധാനങ്ങളിലും ഒരേസമയം നിരവധി മുന്നറിയിപ്പുകൾ ലഭിച്ചതായും റിപ്പോർട്ടിലുണ്ട്.
ഒന്നിലധികം ഹൈഡ്രോളിക് സംവിധാനങ്ങളിൽ ഒരേസമയം തകരാർ സംഭവിക്കുന്നത് ഗുരുതരമായ സാഹചര്യമായാണ് കണക്കാക്കുന്നത്. എന്നാൽ വിമാനത്തിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളുടെ ഗൗരവം സംബന്ധിച്ച് എയർ ഇന്ത്യയുടെ പ്രസ്താവനയിൽ വിശദീകരണമില്ല.











