ആലപ്പുഴ: വേമ്പനാട്ടുകായൽ മലിനമാക്കിയതിന് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പുരവഞ്ചികളിൽനിന്ന് മലിനീകരണ നിയന്ത്രണബോർഡ് പിഴയായി ഈടാക്കിയത് 1,17,34,560 രൂപ. 2021 മുതൽ 2025 വരെയുള്ള കണക്കാണിത്. 2026 ജനുവരി മുതൽ ജൂൺ 30 വരെ 4,76,000 രൂപയും പിഴയായി ഈടാക്കിയിട്ടുണ്ട്.
2024ലാണ് ഏറ്റവും കൂടുതൽ പരിശോധനയും പിഴ ഈടാക്കലും നടന്നത്. ആ വർഷം മാത്രം 42,70,500 രൂപയാണ് പുരവഞ്ചികളിൽനിന്ന് പിഴയായി ഈടാക്കിയത്. കോടിക്കണക്കിന് രൂപ പിഴയിനത്തിൽ ഈടാക്കുന്നുണ്ടെങ്കിലും പുരവഞ്ചികളിലെ മാലിന്യസംസ്കരണത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ മലിനീകരണ നിയന്ത്രണബോർഡ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ആലപ്പുഴ കേന്ദ്രീകരിച്ച് മാത്രം വേമ്പനാട്ടുകായലിൽ ആയിരത്തഞ്ഞൂറോളം പുരവഞ്ചികളാണ് സർവീസ് നടത്തുന്നത്. ഇവയിൽ പലതിനും ശാസ്ത്രീയമായ മാലിന്യസംസ്കരണ സംവിധാനങ്ങളില്ല. ഇതിന്റെ ഫലമായി കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നേരിട്ട് കായലിലേക്ക് ഒഴുക്കുന്ന സാഹചര്യമാണുള്ളത്.
മലിനീകരണ നിയന്ത്രണബോർഡിന്റെ നിയന്ത്രണത്തിൽ നേരത്തെ ആർ. ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന മാലിന്യസംസ്കരണ പ്ലാന്റ് തകരാറിലായതോടെ പുനർനിർമിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിട്ടില്ല. ഇതോടെ കായലിലേക്ക് വൻതോതിൽ മാലിന്യം തള്ളുന്നത് പതിവായി. വിഷയത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെട്ടതിനെ തുടർന്ന് കോട്ടയം കുമരകത്തെ പ്ലാന്റിൽ മാലിന്യം എത്തിച്ച് സംസ്കരിച്ചിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. ഇതോടെ പുരവഞ്ചികളിലെ മാലിന്യസംസ്കരണം വീണ്ടും കുത്തഴിഞ്ഞ നിലയിലായി.
വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരവകുപ്പിനും തുറമുഖവകുപ്പിനും മലിനീകരണ നിയന്ത്രണബോർഡിനും വലിയ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ആവശ്യമായ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഒരുക്കുന്നതിൽ കാര്യമായ ഇടപെടലില്ലെന്നാണ് പരാതി. വിനോദസഞ്ചാരവകുപ്പ് നിർമിച്ച പ്ലാന്റ് ഉപയോഗിക്കാൻ കഴിയാത്ത നിലയിലായിട്ടും നടപടിയുണ്ടായിട്ടില്ല. അതേസമയം, മലിനീകരണ നിയന്ത്രണബോർഡ് പുതിയ മാലിന്യസംസ്കരണ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്.
വർഷം തിരിച്ചുള്ള പിഴത്തുക
2021 — 10,81,000 രൂപ
2022 — 18,52,200 രൂപ
2023 — 20,36,385 രൂപ
2024 — 42,70,500 രൂപ
2025 — 24,94,475 രൂപ



